ബാലുശ്ശേരി: രാജ്യത്തെ എല്ലാ പൗരന്മാരെയും തുല്യരായി കാണുന്ന പൊതുസിവില്‍ നിയമം നടപ്പാക്കണമെന്ന് സ്വാമി ചിദാനന്ദപുരി അഭിപ്രായപ്പെട്ടു. സംസ്കൃതി നന്മണ്ട സംഘടിപ്പിക്കുന്ന ഭാരതീയം ധര്‍മ്മപ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനദിവസം സംങ് ഗച്ഛധ്വം സംവദധ്വം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. സ്വാതന്ത്ര്യം ലഭിച്ച് അറുപത്തിയാറ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പൊതുസിവില്‍ നിയമം നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ചില മതശക്തികള്‍ ഇതിനെതിരെ രംഗപ്രവേശനം ചെയ്യുന്നത് സ്വീകാര്യമല്ല. മതാടിസ്ഥാനത്തില്‍ പരിഗണനകള്‍ നല്‍കുന്നത് ശരിയല്ല. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ ഉയര്‍ത്താനാണ് ശ്രമിക്കേണ്ടത്. ഏകസമൂഹ സൃഷ്ടിക്കുള്ള വിദ്യാഭ്യാസ രീതിയും ആവിഷ്ക്കരിക്കണം. വിദ്യാഭ്യാസത്തിലൂടെ ധര്‍മ്മബോധം വളര്‍ത്തണം. തിരിച്ചറിവില്ലാത്തതാണ് നമ്മുടെ കുട്ടികള്‍ പലകെണിയിലും പെടാന്‍ കാരണമാകുന്നത്. പൗരാവകാശങ്ങളെക്കാളും പ്രധാനം രാഷ്ട്രത്തോടുള്ള ബാധ്യതയാണ്. ബാധ്യതകളെകുറിച്ച് ചിന്തിക്കാനാളില്ല. വോട്ട് ബാങ്ക് രാഷ്ട്രീയം സത്യത്തിനുനേരെ മുഖംതിരിഞ്ഞു നില്‍ക്കുകയാണ്. നോട്ടു പ്രയാസങ്ങളുണ്ടാക്കിയിട്ടുണ്ട്. പക്ഷെ ഇത് രാഷ്ട്രത്തിനുവേണ്ടിയാണെന്ന് നാം ഓര്‍ക്കണമെന്നും സ്വാമി പറഞ്ഞു.
ഏകതാബോധം വേദത്തിന്റെ അടിസ്ഥാന ദര്‍ശനമാണ്. ധര്‍മ്മബോധം കൊണ്ടു മാത്രമേ ജാതിയുടെയും മതത്തിന്റെയും അതിപ്രസരം ഇല്ലാതാക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേട്ടങ്ങളില്‍ അഭിമാനിക്കുമ്പോഴും ചില അപചയങ്ങള്‍ ഉണ്ടാകുന്നതിന് കാരണം എന്തെന്ന് നാം അന്വേഷിക്കേണ്ടതാണെന്ന് സാഹിത്യകാരന് യു.കെ. കുമാരന് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
രാമായണം, മഹാഭാരതം പോലുള്ള ഇതിഹാസകൃതികള്‍ ലോകത്തെവിടെയുമില്ല. എന്നിട്ടും നമ്മെ ഉത്കണ്ഠപ്പെടുത്തുന്ന എന്തോ ഉണ്ടോന്ന് അദ്ദേഹം പറഞ്ഞു. മൂന്നാം ദിവസമായ ഇന്ന് രാവിലെ 5.30 ന് യോഗ പരിശീലനം, നൈപുണ്യക്ലാസുകള്, വൈകീട്ട് ആറിന് സമാദരണം, യുദ്ധായ കൃതനിശ്ചായ എന്ന വിഷയത്തില്‍ സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണം എന്നിവയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: