രാജ്യത്ത് ഏറെ താര പരിവേഷത്തിലൂടെ ഉയർന്ന് വന്ന നേതാവായിരുന്നു ആം ആദ്മി പാർട്ടിയുടെ തലവനും ദൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ. രാജ്യത്തെ അഴിമതിക്കെതിരെ അക്ഷീണം പട പൊരുതുമെന്ന് ഉറക്കെ വിളിച്ച് പറഞ്ഞുകൊണ്ട് അധികാരത്തിലെത്തിയ പുതു പുത്തൻ നേതാവ്. എന്നാൽ ഭരണം കൈയ്യാളിയ ശേഷം തനിക്കും തന്റെ പാർട്ടിക്കും സഹപ്രവർത്തകർക്കും എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അദേഹത്തിനും പോലും മനസിലാക്കാൻ സാധിക്കുന്നില്ല എന്നത് യാഥാർത്ഥ്യമായ സംഗതിയാണ്.
പാർട്ടിയിലെ പടല പിണക്കങ്ങളും അഴിമതിയും പീഡനങ്ങളും അതിക്രമങ്ങളും അറസ്റ്റുകളെല്ലാം സാധാരണക്കാരുടെ പാർട്ടി എന്ന് അവകാശപ്പെടുന്ന ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് നൽകിയത്. തന്റെ മുഷ്ടിക്കുള്ളിൽ രാജ്യ തലസ്ഥാനത്തെ അടക്കി ഭരിക്കാം എന്ന് വിചാരിച്ച കേജ്രിവാൾ നേതാവ് ഇപ്പോൾ അനുദിനം സ്ഥാനമാനങ്ങൾ വലിച്ചെറിഞ്ഞിട്ട് പോകാമെന്നായിരിക്കാം ഒരു പക്ഷേ ചിന്തിക്കുന്നത്.
മോദിയെ ഏകാധിപതി എന്ന് വിളിച്ച് ആക്ഷേപിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് നടക്കുന്ന യഥാർത്ഥ സ്വോച്ഛാധിപതിയായ കെജ്രിവാൾ അനധികൃതമായി നാനൂറോളം
തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് അടുത്തിടെ പുറത്ത് വന്നത്. ദൽഹിയിൽ മുഖ്യമന്ത്രിക്ക് ഭരണഘടനാപരമായി ചുരുങ്ങിയ അധികാര പദവി നിലനിൽക്കെ ലഫ്റ്റനന്റ് ഗവർണറുടെ അനുമതിയില്ലാതെ എടുത്ത നാനൂറോളം
അസംബന്ധവും നിയമവിരുദ്ധമായതുമായ തീരുമാനങ്ങൾ റദ്ദാക്കുകയാണുണ്ടായത്.
അധികാരം ഉണ്ടെന്ന് കരുതി ഏന്ത് തീരുമാനവും കൈക്കൊള്ളാമെന്ന് വിശ്വസിച്ച് നടക്കുന്ന കേജ്രിവാളിന്റെ ഈ തീരുമാനങ്ങളുടെയെല്ലാം പിന്നിലുള്ള അഴിമതിയേയും കൊള്ളരുതായ്മയേയും പുറത്ത് കൊണ്ടുവരാൻ ലഫ്റ്റനന്റ് ഗവർണർ നജീബ് ജുങ് മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. മുൻ കണ്ട്രോളറും ഓഡിറ്ററുമായ വി.കെ ഷുങ്ളുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീരുമാനങ്ങളെക്കുറിച്ച് വിശകലനം ചെയ്ത് ലെഫ്റ്റ്നന്റ് ഗവർണറുടെ മുൻപാകെ റിപ്പോർട്ട് സമർപ്പിച്ചത്.
അഴിമതിയുണ്ടെന്ന് ഉറപ്പിക്കാവുന്ന റിപ്പോർട്ടിൽ ഗവർണറുടെ തീരുമാനം പുറത്ത് വരാനിരിക്കുന്ന സാഹചര്യത്തിൽ കേജ്രിവാളും സംഘവും ഏറെ അസ്വസ്ത്ഥരാണ്. ഇതിനുള്ള ഉത്തമ ഉദാഹരണമാണ് ഷുങ്ളു മോദിജിയുടെ ഏജന്റാണെന്ന് കേജ്രിവാൾ പറഞ്ഞ് പരത്തുന്നത്. കള്ളത്തരം പുറത്തറിയുമെന്ന് വരുമ്പോൾ പ്രതികൾ കാണിക്കുന്ന മനോവികാരത്തിന്റെ മറ്റൊരു ആവിഷ്കാരമാണ് ഇത്തരത്തിലുള്ള പ്രസ്താവനകൾ. കേജ്രിവാളും മന്ത്രി സംഘങ്ങളും എടുത്ത 400 തീരുമാനങ്ങളിലും അഴിമതി നിറഞ്ഞിട്ടുണ്ട്. അനധികൃത നിയമനങ്ങൾ, കരാറുകൾ, കൊടുക്കൽ വാങ്ങലുകൾ, പൂഴ്ത്തി വെയ്ക്കൽ തുടങ്ങി ഒട്ടനവധി ക്രമക്കേടുകളാണ് 400 ഫയലുകളിലും ഉള്ളതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ ദൽഹി ഹൈക്കോടതി തന്നെ വ്യക്തമാക്കിയതാണ് ദൽഹിയുടെ അഡ്മിനിട്രേറ്റീവ് ചുമതലയുടെ പൂർണ്ണ അധികാരം ലഫ്റ്റനന്റ് ഗവർണർക്കുള്ളതാണെന്ന്, സുപ്രീം കോടതിയും ഹൈക്കോടതിയുടെ അതേ അഭിപ്രായത്തോട് യോജിച്ചിരുന്നു. സർക്കാർ എടുക്കുന്ന ഏത് തീരുമാനങ്ങളും ഗവർണറോട് ചർച്ച നടത്തണം, അദ്ദേഹം പച്ചക്കൊടി കാണിച്ചാൽ മാത്രമെ തീരുമാനങ്ങൾ പ്രാവർത്തികമാക്കാൻ പാടുള്ളൂ എന്ന നിയമം നിലനിൽക്കവെയാണ് ആപ്പ് സംഘം അധികാര ഗർവ്വ് കാട്ടിയത്.
നിരാശയും അസ്വസ്ഥതയും പേടിയും കേജ്രിവാളിന്റെ ഉറക്കം കെടുത്തുന്ന അവസ്ഥയാണ് ഇപ്പോൾ. കമിറ്റി റിപ്പോർട്ട് ലഫ്റ്റനന്റ് ഗവർണർ പുറത്ത് വിടുമ്പോൾ അവശേഷിക്കുന്ന മാനവും തനിക്കും പാർട്ടിക്കും നഷ്ട്മാകുമെന്ന ഉത്തമ ബോധം കേജ്രിവാളിനെ വേട്ടയാടുന്നുണ്ട് എന്നത് സംശുദ്ധമായ സത്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: