ഗാന്ധിനഗര്‍: ഗുജറാത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തടന്ന തെരഞ്ഞെടുപ്പിലും ബിജെപി തരംഗം. രണ്ടു മുനിസിപ്പാലിറ്റികളും ഒരു താലൂക്ക് പഞ്ചായത്തും നേടിയ ബിജെപി 11 മുനിസിപ്പല്‍ വാര്‍ഡുകളിലേക്കും ഏഴ് ജില്ലാ പഞ്ചായത്ത് സീറ്റുകളിലും 15 താലൂക്ക് പഞ്ചായത്ത് സീറ്റുകളിലും വിജയം കൈവരിച്ചു. ഉപതെരഞ്ഞെടുപ്പ് നടന്ന, മൊത്തം 123 സീറ്റുകളില്‍ 107 ഉം പാര്‍ട്ടി നേടി.
നോട്ട് അസാധുവാക്കലിന് വന്‍ജനകീയ പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്നതായി ഈ തെരഞ്ഞെടുപ്പും. വല്‍സാദ് ജില്ലയിലെ വാപി മുനിസിപ്പാലിറ്റിയിലെ 44 സീറ്റുകളില്‍ 41 എണ്ണവും ബിജെപിക്ക് ലഭിച്ചു. കോണ്‍ഗ്രസിന് ലഭിച്ചത് വെറും മൂന്നു സീറ്റുകളാണ്. സൂററ്റിലെ കനകപ്പൂര് കന്‍സാദ് മുനിസിപ്പാലിറ്റിയിലെ 28 സീറ്റുകളില്‍ 27 എണ്ണവും ബിജെപി പിടിച്ചു. കോണ്‍ഗ്രസിന് ലഭിച്ചത് ഒരു സീറ്റു മാത്രം. രാജ്കോട്ടിലെ ഗോണ്ടാല്‍ താലൂക്ക് പഞ്ചായത്ത് ബിജെപി കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്തു, 22 സീറ്റില്‍ 18 എണ്ണവും ബിജെപിക്കാണ്. കോണ്‍ഗ്രസിന് നാല്.
മഹാരാഷ്ട്രയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ബിജെപി വന്‍നേട്ടമാണ് കരസ്ഥമാക്കിയത്. മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ ജനങ്ങള്‍ അഴിമതിക്കെതിരെന്ന് തെളിയിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിയും ദുര്‍ഭരണവും ജനങ്ങള്‍ അംഗീകരിക്കുന്നില്ല. എല്ലാ തരത്തിലുമുള്ള വികസനമാണ് ആവശ്യം. മോദി ട്വീറ്റ് ചെയ്തു. ലോക്സഭ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ ഭരണസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയെ വിജയിപ്പിച്ച ജനങ്ങള്‍ക്ക് മോദി നന്ദി പറഞ്ഞു. വികസനോന്മുഖമായ രാഷ്ട്രീയത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വ്യക്തമാക്കുന്നതാണ് ഗുജറാത്തിലെ വിജയമെന്ന് മോദി ചൂണ്ടിക്കാട്ടി.
നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ജനം അംഗീകരിച്ചതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ്് വിജയമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ ജനവികാരം മനസിലാക്കണം. സര്‍ക്കാര്‍ തീരുമാനത്തിന് ജനങ്ങളെ എതിരാക്കാന്‍ പ്രതിപക്ഷം പ്രയത്നിക്കുമ്പോഴാണ് ബിജെപിക്ക് വന്‍വിജയം ലഭിച്ചിരിക്കുന്നത്. നോട്ട് റദ്ദാക്കിയതിനെതിരായ പ്രതിഷേധം ജനങ്ങള്‍ അംഗീകരിക്കുന്നില്ല. ജനങ്ങള്‍ക്ക് സത്യാവസ്ഥ മനസിലായി. പ്രതിപക്ഷത്തിന് എപ്പോഴാണ് യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാവുക. ജനവിധി പ്രതിപക്ഷത്തിന്റെ കണ്ണുതുറപ്പിക്കണം. ജാവദേക്കര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: