ന്യൂദല്‍ഹി: കള്ളപ്പണത്തിനെതിരെ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആദായനികുതി നിയമ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്‍ പാസാക്കിയത്.
ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി മണി ബില്ലായി അവതരിപ്പിച്ച നിയമ ഭേദഗതി ശബ്ദ വോട്ടോടെയാണ് ലോക്സഭ പാസാക്കിയത്. മണി ബില്‍ ആയതിനാല്‍ ലോക്സഭ പാസാക്കിയാല്‍ മതിയാകും. രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കണം എന്നുമാത്രം. പതിനാലു ദിവസങ്ങള്‍ക്ക് ശേഷം രാഷ്ട്രപതിയുടെ അംഗീകാരത്തോടെ ഇത് നിയമമായി വിജ്ഞാപനം ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കും.
ഉയര്‍ന്ന നിരക്കിലുള്ള ആദായ നികുതി വ്യവസ്ഥകളോടെ ഉറവിടം വ്യക്തമാക്കാന്‍ സാധിക്കാത്ത പണം നിയമവിധേയമായി നിക്ഷേപിക്കാന്‍ ഒരിക്കല്‍ കൂടി അവസരം നല്‍കുന്നതാണ് പുതിയ നിയമ ഭേദഗതി. ടാക്സേഷന്‍ ആന്റ് ഇന്‍വെസ്റ്റ്മെന്റ് ഫോര്‍ പ്രധാനമന്ത്രി ഗരീബ്കല്യാണ്‍ യോജന, പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ ഡെപ്പോസിറ്റ് സ്കീം എന്നീ രണ്ട് പദ്ധതികളാണ് നിയമഭേദഗതിയില്‍ ഉള്‍പ്പെടുത്തിയത്.
ഗരീബ്കല്യാണ്‍ യോജന പ്രകാരം നിക്ഷേപിക്കുന്ന തുകയ്ക്ക് 30 ശതമാനം നികുതിയും നികുതിയുടെ 33 ശതമാനം(ആകെ തുകയുടെ 10ശതമാനം) തുകയും അടയ്ക്കണം. ഇതിനൊപ്പം പത്തുശതമാനം പിഴയും കൂടി ഈടാക്കും. അതെല്ലാം ചേര്‍ന്നാല്‍ ആകെ തുകയുടെ അമ്പതു ശതമാനമാകും.
ഇതിന് പുറമേ ആകെ തുകയുടെ 25 ശതമാനം ഗരീബ് കല്യാണ്‍ ഡെപ്പോസിറ്റ് സ്കീമില്‍ നാലുവര്‍ഷത്തേക്ക് പലിശ രഹിത നിക്ഷേപമായും ഇടണം. ഈ തുക കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ടവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും. 2017 ഏപ്രില്‍ 1 വരെയാണ് പദ്ധതികള്‍ വഴി കള്ളപ്പണം നികുതിയടച്ച് നിയമവിധേയമാക്കാന്‍ അവസരം.
കേന്ദ്രസര്‍ക്കാര്‍ നല്കുന്ന ഈ അവസം പാഴാക്കുന്നവരുടെ കള്ളപ്പണം പിടിച്ചെടുത്താല്‍ 85 ശതമാനം തുക പിഴയായി ഈടാക്കും. ആകെ തുകയുടെ 60 ശതമാനം നികുതിയും നികുതിയുടെ 25 ശതമാനം(ആകെ തുകയുടെ 15 ശതമാനം) സര്‍ച്ചാര്‍ജ്ജും അടക്കം 75 ശതമാനം വരും. ഇതിനു പുറമേ പത്തുശതമാനം വരെ അധിക നിരക്ക് കൂടി ഈടാക്കാന്‍ നികുതി വകുപ്പിന് അധികാരം വ്യവസ്ഥ ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: