തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്കും കീഴ്വഴക്കങ്ങള്‍ക്കും വിരുദ്ധമായി വീണ്ടും എക്സിക്യൂട്ടീവ് ഓഫീസറുടെ തന്നിഷ്ടം. ക്ഷേത്രതന്ത്രി തരണനല്ലൂര്‍ പരമേശ്വരന് നമ്പൂതിരിപ്പാടിന്റെയും സുപ്രീംകോടതി നിയോഗിച്ച ഭരണസമിതി ചെയര്‍മാന്റെയും നിര്‍ദ്ദേശത്തിന് പുല്ലുവില കല്‍പ്പിച്ചാണ് എക്സിക്യൂട്ടീവ് ഓഫീസര്‍ വീണ്ടും ആചാരലംഘനത്തിന് ഉത്തരവിട്ടിരിക്കുന്നത്.
ഇരുവരുടെയും ഭക്തജനങ്ങളുടെയും നിലപാടിനും താത്പര്യത്തിനും വിരുദ്ധമായി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് കയറാമെന്ന എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷിന്റെ ഉത്തരവാണ് കടുത്ത ആചാരലംഘനത്തിന് വഴിവച്ചിരിക്കുന്നത്.
തിരുവനന്തപുരം സ്വദേശിനി അഡ്വ റിയ രാജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ പിന്തുടര്ച്ചയായാണ് എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ്. ഇവിടെ ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ ചുരിദാറിനു മീതെ മുണ്ടുടുത്താണ് പ്രവേശിച്ചിരുന്നത്. പ്രാചീനകാലം മുതല്‍ക്കെ സ്ത്രീകള്‍ സാരി അല്ലെങ്കില്‍ മുണ്ടും മേല്‍മുണ്ടും ധരിച്ചാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നത്.
ആധുനികകാലത്തും ഇതിന് ക്ഷേത്രം തന്ത്രിയോ അധികാരസ്ഥാനങ്ങളില്‍ തുടരുന്നവരോ മാറ്റം വരുത്തിയിരുന്നില്ല. ചുരിദാര്‍ പോലുള്ള വസ്ത്രങ്ങള്‍ ധരിച്ചെത്തുന്നവര്‍ മീതെ മുണ്ടു ചുറ്റി ക്ഷേത്രത്തില്‍ പ്രവേശിച്ചിരുന്നു. കാലങ്ങളായി വസ്ത്രധാരണത്തില്‍ തുടരുന്ന ഈ കീഴ്വഴക്കമാണ് എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവിലൂടെ മാറ്റിമറിക്കപ്പെട്ടിരിക്കുന്നത്.
ചുരിദാറിന് മീതെ മുണ്ടുടുക്കുന്ന പതിവ് മാറ്റി മുണ്ടൊഴിവാക്കി ചുരിദാര്‍ മാത്രം ധരിച്ച് സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് അഡ്വ റിയ രാജി ഏപ്രില്‍ 12നാണ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് കത്തയച്ചത്. നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് റിയ ഹൈക്കോടതിയെ സമീപിച്ചു. സപ്തംബര്‍ 29 ന് റിയയ്ക്ക് അനുകൂലമായി ഹൈക്കോടതി വിധി പറഞ്ഞു.
ചുരിദാര്‍ ധരിച്ച് ദര്ശനത്തിനെത്തുന്നതിനെ വിലക്കുന്നത് ശരിയല്ലെന്ന നിലപാടിലായിരുന്നു ഹൈക്കോടതി. ഒരുമാസത്തിനകം തീരുമാനം നടപ്പിലാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജിക്കാരിയെ നേരിട്ടു വിളിച്ചുവരുത്തി എക്സിക്യൂട്ടീവ് ഓഫീസര്‍ വാദം കേട്ടശേഷം തീരുമാനമെടുത്തത്. എന്നാല്‍ ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ സ്ത്രീകള്‍ ദര്ശനത്തിനെത്തുന്നതിനെ ഭക്തജനങ്ങളും ക്ഷേത്രം തന്ത്രിയും ഭരണസമിതിയും എതിര്‍ത്തു.
അഭിഭാഷകര്‍, പോലീസുദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്ക് നിശ്ചിതവസ്ത്രമേ പാടുള്ളൂ എന്ന് നിയമമുള്ളപ്പോള്‍ ക്ഷേത്രപ്രവേശനം സംബന്ധിച്ച് വിവാദമുണ്ടാക്കരുതെന്നാണ് ഇവരുടെ അഭിപ്രായം.
ഇത് വ്യക്തമാക്കി കഴിഞ്ഞദിവസം തന്ത്രിയും ഭരണസമിതി ചെയര്‍മാനായ ജില്ലാ ജഡ്ജും കത്തു നല്കി. ഈ നിര്‍ദ്ദേശം പാടെ അവഗണിച്ചുകൊണ്ടാണ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷ് തീരുമാനമെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: