കോട്ടയം: ഗാന്ധിനഗര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പിജി ഡോക്ടര്‍മാര്‍ 24 മണിക്കൂര്‍ സൂചന പണിമുടക്ക് നടത്തി. കഴിഞ്ഞ ജൂണില്‍ നടത്തിയ പരീക്ഷയില്‍ ചില വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവച്ചിരുന്നു.
ഇതിനെതിരേ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. കോടതി വിധിയുണ്ടായിട്ടും മെഡിക്കല്‍ കോളജ് അധികൃതര്‍ അനുകൂലമായ തീരുമാനം എടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ഇന്നലെ രാവിലെ എട്ടിനു ആരംഭിച്ച സമരം ഒ.പി വിഭാഗത്തെയും വാര്‍ഡുകളിലെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചു. അതേ സമയം, ലേബര്‍ റൂം അത്യാഹിത വിഭാഗം എന്നിവയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ഭൂരിഭാഗവും ജോലി ചെയ്യുന്നത് പി.ജി ഡോക്ടര്‍മാരാണ്.
ആരോഗ്യ സര്‍വകലാശാല കോട്ടയം മെഡിക്കല്‍ കോളജിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അസോസിയേഷന് ഭാരവാഹികളായ ഡോ. ക്രിസ്റ്റഫര്‍, ഡോ.ബിനു, ഡോ. ജിതിന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: