മറയൂര്‍: കാന്തല്ലൂര്‍ മേഖലയില്‍ ചന്ദന മോഷണം വ്യാപകമാകുന്നു. ഒരാഴ്ച്ചയ്ക്കുള്ളില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ നിന്നും വെട്ടിക്കടത്തിയത് അഞ്ച് ചന്ദന മരങ്ങളാണ്. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടും സ്ഥലത്തെത്തി അന്വേഷണം നടത്തുവാന്‍ തയ്യാറായിട്ടില്ലെന്ന ആക്ഷേപവുമുണ്ട്. ചന്ദന മോഷണം തുടര്‍ക്കഥയാകുമ്പോഴും വനപാലകര്‍ ഇവിടേയ്ക്ക് തിരിഞ്ഞ് നോക്കാത്തതിലും ദുരൂഹതയുണ്ട്. വനം വകുപ്പ് അധികൃതരുടെ ഒത്താശയോടെയാണ് മോഷണങ്ങള്‍ തകൃതിയായി നടക്കുന്നതെന്നുമുള്ള ആക്ഷേപം ശക്തമാണ്. കാട്ടില്‍ നിന്ന് ചന്ദനം മോഷ്ടിച്ചാലേ വനംവകുപ്പ് ഉദ്യോഗസ്ഥരോട് ചോദ്യമുണ്ടാകൂ. ഇതിനാലാണ് സ്വകാര്യ വ്യക്തികളുടെ വസ്തുവിലെ ചന്ദനമരങ്ങള്‍ മോഷണം പോയാല്‍ വനംവകുപ്പ് നിഷ്ക്രിയ നിലപാട് സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം കാന്തല്ലൂര്‍ സ്വദേശി രാജന്റെ വീട്ടുമുറ്റത്ത് നിന്നിരുന്ന ചന്ദനമരം മോഷണം പോയിരുന്നു. ആളില്ലാത്ത സമയം നോക്കി പട്ടാപ്പകലാണ് വീട്ടുമുറ്റത്ത് നിന്നിരുന്ന മരം മോഷ്ടാക്കള്‍ വെട്ടിയത്. രാജനും ഭാര്യയും രാവിലെ പള്ളിയില്‍ പോയി മടങ്ങിയെത്തിയപ്പോള്‍ വീട്ടുമുറ്റത്ത് നിന്ന മരം വെട്ടിക്കടത്തിയ കാഴ്ച്ചയാണ് കണ്ടത്. ഇതേക്കുറിച്ചുള്ള പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് എസ്.എസി, എസ്.റ്റി വിഭാഗത്തില്‍പെട്ടവര്‍ക്കായി വീട് നിര്‍മ്മിക്കാന്‍ വാങ്ങിയ സ്ഥലത്ത് നിന്നിരുന്ന ചന്ദനമരം മോഷണം പോയത്. മറയൂര്‍ പോലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: