ചേര്‍ത്തല: സിപിഐ നേതൃത്വത്തിന്റെ പിടിവാശി. ചെറുവാരണത്ത് പ്രാദേശിക നേതാക്കളും അണികളും പാര്‍ട്ടി വിടാനൊരുങ്ങുന്നു. നേതാക്കളുടെ അടിച്ചമര്‍ത്തല്‍ നയത്തില്‍ പ്രതിഷേധിച്ച് മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ രാജിവെച്ചു. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളാണ് പ്രമുഖരുടെ രാജിയില്‍ കലാശിച്ചത്.
തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ചേര്‍ന്ന അവലോകന യോഗത്തില്‍ പങ്കെടുക്കാനെത്തിയ മേല്‍ഘടകത്തില്‍ നിന്നുള്ള നേതാക്കള്‍ പ്രാദേശിക നേതൃത്വം മാറണമെന്ന് തീരുമാനമെടുത്തതോടെയാണ് തര്‍ക്കം തുടങ്ങിയത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ പാകപ്പിഴയും, മുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ ജില്ലാ സെക്രട്ടറി കൂടിയായ പി. തിലോത്തമന് കുത്തനെ ഭൂരിപക്ഷം കുറഞ്ഞതുമാണ് കാരണമായി ചൂണ്ടിക്കാട്ടിയത്.
ഇരുനൂറോളം വോട്ടിന്റെ ഭൂരിഭക്ഷം മേഖലയില്‍ നിന്ന് ലഭിച്ചെന്നും ഇതിനാല്‍ നേതൃത്വം ഒഴിയേണ്ട സാഹചര്യം ഇല്ലെന്നും ഒരു വിഭാഗം നിലപാടെടുത്തു. ഇത് അംഗീകരിക്കാന്‍ നേതാക്കള്‍ തയാറായില്ലത്രേ. വിഷയം ചൂണ്ടിക്കാട്ടി മണ്ഡലം, ജില്ലാ, സംസ്ഥാന കമ്മിറ്റികള്‍ക്കും കണ്ട്രോള് കമ്മീഷനും പരാതി നല്കി അഞ്ചര മാസം കഴിഞ്ഞിട്ടും അനുകൂലം തീരുമാനം ഉണ്ടാകാതായതോടെയാണ് കൂട്ടരാജിക്ക് കളമൊരുങ്ങിയത്.
സംഘടന അനുശാസിക്കുന്ന നീതി തങ്ങള്‍ക്ക് ലഭിച്ചില്ലെന്നാണ് ഇവരുടെ വാദം. സംഘടനാ വിഷയം അജണ്ട വയ്ക്കാതെ നടപടി കൈക്കൊണ്ടത് ഭരണഘടനാ വിരുദ്ധമാണെന്നും കാട്ടിയാണ് പരാതി നല്‍കിയത്. ഒന്‍പതംഗങ്ങളാണ് ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുന്നത്. മുന്‍ ലോക്കല്‍ സെക്രട്ടറിക്കൊപ്പം ആറ് അംഗങ്ങളും മുന്‍ പഞ്ചായത്ത് അംഗങ്ങളും നേതൃത്വത്തിന് രാജിക്കത്ത് കൈമാറിയതായാണ് വിവരം. സംസ്ഥാന നേതാവിന്റെ തട്ടകത്തിലെ കൂട്ടരാജി പാര്‍ട്ടി നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: