ആലപ്പുഴ: മണ്ണഞ്ചേരി പോലീസ് ദമ്പതികളെ കള്ളക്കേസില്‍ കുടുക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. കാട്ടൂര്‍ ഈരേശ്ശേരില്‍ വീട്ടില്‍ സെബാസ്റ്റ്യനെയും ഭാര്യ സെലിനെയുമാണ് മണ്ണഞ്ചേരി എസ്ഐയുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിച്ച് കള്ളക്കേസ് ചുമത്തി ജയിലിലടച്ചത്. അമ്മയും അച്ഛനും ജയിലിലായതോടെ പത്താംക്ലാസിലും ഏഴാംക്ലാസിലുമായി പഠിക്കുന്ന മൂന്നു കുട്ടികള്‍ ദുരിതത്തിലായി.
കാട്ടൂര്‍ ഹോളി ഫാമിലി ഹൈസ്കൂള്‍ അധികൃതരുടെ സമ്മര്‍ദ്ദവും പിടിവാശിയുമാണ് കള്ളക്കേസെടുത്ത് ദമ്പതികളെ മര്‍ദ്ദിക്കാന്‍ കാരണമെന്ന് മക്കള്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി. മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ 25ന് സ്കൂളില്‍ നിന്ന് പുന്നപ്ര മില്‍മയിലേക്ക് വിദ്യാര്‍ത്ഥികള്‍ പഠനയാത്ര നടത്തിയിരുന്നു. എന്നാല്‍ അഞ്ചുവിദ്യാര്‍ത്ഥികള്‍ ഏറെ വൈകിയാണ് മടങ്ങിയെത്തിയത്. രക്ഷിതാക്കളും വിദ്യാര്‍ത്ഥികളെ അന്വേഷിച്ച് സ്കൂളിലെത്തിയിരുന്നു. സെബാസ്റ്റ്യന്റെ മകനൊപ്പമാണ് മറ്റു വിദ്യാര്‍ത്ഥികള്‍ ചുറ്റിക്കറങ്ങിയതെന്ന് സ്കൂള്‍ അധികൃതര്‍ ആരോപിച്ചു. ഇതിനിടെയാണ് മണ്ണഞ്ചേരി എസ്ഐയും പോലീസുകാരനും സെബാസ്റ്റ്യനെ അക്രമിച്ച് കസ്റ്റഡിയിലെടുത്തത്. തടയാന്‍ ശ്രമിച്ച സെലിനെയും മുടിക്കു കുത്തിപ്പിടിച്ച് മര്‍ദ്ദിച്ചു. രക്തസ്രാവമുണ്ടായ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. പിന്നീട് ഇരുവരെയും കേസില്‍ കുടുക്കി ജയിലിലടക്കുകയും ചെയ്തു. ഇതേ സ്കൂളിലെ വിദ്യാര്‍ത്ഥികളായ മക്കള്‍ ഹെഡ്മാസ്റ്റര്, കന്യാസ്ത്രീകള്‍, വൈദികര്‍ എന്നിവരോട് അച്ഛനമ്മമാരെ ജാമ്യത്തിലിറക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും അവര്‍ സഹായിക്കാന്‍ പോലും തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: