തിരുവനന്തപുരം: അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്നവരുടെ സംരക്ഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ കത്ത്. വിസില്‍ ബ്ലോവേഴ്സിനെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നു. അഴിമതി തുറന്ന് കാട്ടുന്നവരെ സംരക്ഷിക്കുന്നതിനുളള വിസില്‍ ബ്ലോവേഴ്സ് ബില്ലിന് നേരത്തെ തന്നെ കേന്ദ്രം അംഗീകാരം നല്‍കിയിരുന്നു.
ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായപ്പോള്‍ അഴിമതി പുറത്ത് കൊണ്ടുവരുന്നവരെ കണ്ടെത്തി വളര്‍ത്തിയെടുക്കാന്‍ ജീവനക്കാര്‍ തയ്യാറാകണമെന്ന് കാട്ടി സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ജില്ലാതലത്തിലും ഡിപ്പാര്‍ട്ട്മെന്റ് തലത്തിലും സ്ഥാപനങ്ങളിലും രണ്ടോ മൂന്നോ വീതമുള്ള വിസില്‍ ബ്ലോവര്‍മാരുടെ ഗ്രൂപ്പുകള്‍ ഉണ്ടാക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നു. കൂടാതെ ഒരു കോടിയില്‍പ്പരം രൂപയുടെ അഴിമതി വെളിച്ചത്തു കൊണ്ടുവരുന്നവര്ക്കായി വിസില്‍ ബ്ലോവര്‍ അവാര്‍ഡും വിജിലന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജേക്കബ് തോമസ് കത്തെഴുതിയത്.
അതേസമയം അഴിമതിക്കേസില്‍ ടോം ജോസിനെതിരെ സര്‍ക്കാര്‍ നടപടി എടുക്കുമെന്ന ശുഭാപ്തിവിശ്വാസം ജേക്കബ് തോമസ് പ്രകടിപ്പിച്ചു. സ്വകാര്യ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിജിലന്‍സിന് സര്‍ക്കാര്‍ മികച്ച പിന്തുണ നല്കുന്നതിനാല് ടോം ജോസിനെതിരെ നടപടി എടുക്കുമെന്നാണ് പ്രതീക്ഷ. മതിയായ ഉദ്യോഗസ്ഥരില്ലാത്തത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്.
സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതി ജനങ്ങള്‍ക്ക് നേരിട്ട് വിജിലന്‍സിനെ അറിയിക്കാനായി രണ്ട് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉടന്‍ പുറത്തിറക്കും. സ്വാശ്രയ കോളേജുകളിലെ തലവരിപ്പണം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് മികച്ച പിന്തുണ കിട്ടുന്നുണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: