മക്കളേ, പഠിക്കുന്ന കാലത്ത് കുട്ടികള്‍ക്ക് ലക്ഷ്യബോധമുണ്ടെങ്കിലും അവരുടെ മനസ്സ് കൂടുതലും കളികളിലും മറ്റു വിനോദങ്ങളിലും ആണ്. ആ കാലഘട്ടങ്ങളില്‍ അച്ഛനും അമ്മയും വഴക്കു പറയും. പഠിച്ചുകൊണ്ട് ചെന്നില്ലെങ്കില്‍ സാറ് അടിക്കും എന്നുള്ള പേടികൊണ്ട് മാത്രമാണവര്‍ പഠിക്കുന്നത്.എന്നാല്‍ പത്താം ക്ലാസ് ജയിച്ചാല്‍പ്പിന്നെ, ”എനിക്ക് എംബിബിഎസ്സിനു പോകണം, റാങ്കു വാങ്ങി പാസാകണം’ എന്നൊക്കെയുള്ള ബോധമുണ്ടാകും. അപ്പോള്‍ അവര്‍ നല്ലപോലെ പഠിക്കും.
ആരും വഴക്കുപറയാതെയും, അടിക്കാതെയും പഠിത്തത്തില്‍ ശ്രദ്ധിക്കും. സിനിമ കാണാന്‍ പോകില്ല. അധികം ഉറങ്ങില്ല. പക്ഷേ, അതുവരെ മാതാപിതാക്കളെയും അധ്യാപകരെയും ഭയന്നിട്ടാണ് പഠിക്കുന്നത്. ഈ ഭയം ദുര്‍ബ്ബലതയല്ല. നമ്മുടെ ശ്രദ്ധയെ ഉണര്‍ത്താന്‍ ആ ഗുരു ആവശ്യമാണ്. ആരുടെയെങ്കിലും കീഴില്‍, അവരെ അനുസരിച്ച് ജീവിച്ചേ പറ്റൂ. നമ്മളിലെ ഗുരു ഉണര്ന്നുകഴിഞ്ഞാല്പ്പിന്നെ സ്വയം വിവേചനം ചെയ്ത് പ്രവര്‍ത്തിക്കാനുള്ള കഴിവ് നമുക്കുണ്ടാകും. അതുവരെ ഗുരുവിന്റെ സഹായം അത്യാവശ്യമാണ്.
എന്നില്‍ എല്ലാമുണ്ടെന്നും പറഞ്ഞ് വിത്ത് പത്തായത്തില് കിടന്നാല്‍ എലിക്ക് ആഹാരമായിത്തീരുകയേ ഉള്ളൂ. മണ്ണിന്നടിയില്‍ പോയാലേ അതിന്റെ യഥാര്‍ത്ഥ സ്വരൂപം പുറത്തുവരികയുള്ളൂ. അതുപോലെ നമ്മുടെ അഹങ്കാരം നശിക്കണമെങ്കില്‍ ദാസത്വം വേണം. യഥാര്‍ത്ഥ ഗുരുവിന്റെ കീഴില്‍ സര്വ്വാര്പ്പണത്തോടെ നിന്ന് സാധന ചെയ്യണം.
ക്ഷമയും സമാധാനവും ദാസത്വവുമുണ്ടെങ്കിലേ നമുക്ക് ഈശ്വരനെ അറിയാന്‍ കഴിയൂ. പായലുപിടിച്ച പാറപ്പുറത്തുകൂടി നടക്കുമ്പോള്‍ തെന്നി വീഴാതിരിക്കാന്‍ എത്രമാത്രം ശ്രദ്ധ ഈ ലോകത്തിലെ ഓരോ വസ്തുവിനോടും നമുക്കുണ്ടാകണം. അല്ലെങ്കില്‍ ഏതു നിമിഷവും നമ്മള് വഴുതി വീഴാം. ഈശ്വരനെ അറിഞ്ഞാല്‍ മാത്രമേ മറ്റുള്ളവര്‍ക്ക് ശാന്തിയും സമാധാനവും പകര്‍ന്നുകൊടുക്കുവാന്‍ പറ്റുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: