കൃഷ്ണഗിരി: കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഈ വര്‍ഷത്തെ അവസാന രഞ്ജി മത്സരത്തിന്റെ ആദ്യദിനം ഒഡീഷക്കൊപ്പം. ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായ മഹാരാഷ്ട്രക്കെതിരായ മത്സരത്തില്‍ ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍ എന്ന നിലയിലാണ് ഒഡീഷ. ടോസ് നേടിയ മഹാരാഷ്ട്രയുടെ ക്യാപ്റ്റന്‍ സ്വപ്നില്‍ ഖോഖലെ ഒഡീഷയെ ബാറ്റിംഗിനയക്കുകയായിരുന്നു. പേസര്‍മാരായ സംക്ലേച്ചയും സയ്യദും മികച്ച രീതിയില്‍ പന്തെറിഞ്ഞു. തകര്‍ച്ചയിലേക്ക് കൂപപുകുത്തിയ ഒഡീഷക്ക് കരുത്തായത് ബിപ്ലബിന്റെയും ദീപകിന്റെയും അര്‍ധ ശതകങ്ങളാണ്. 161ന് ആറ് എന്ന നിലയില്‍ ഒത്തുചേര്‍ന്ന ഇരുവരും ടീം സ്കോര്‍ 259 വരെയെത്തിച്ചാണ് പിരിഞ്ഞത്. 85 പന്തില്‍ രണ്ട് സിക്സും ഒന്‍പത് ബൗണ്ടറിയുമടക്കം 58 റണ്‍ നേടിയ ദീപക് കുറാനയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. പിന്നീടെത്തിയ സൂര്യകാന്ത് പ്രധാനും പിടിച്ചു നില്ക്കാനായില്ല. 10 പന്തില്‍ രണ്ട് സിക്സടക്കം 15 റണ്ണുമായി ത്രിപാതിയുടെ പന്തില്‍ ഭാട്ടി പിടിച്ച് പുറത്താകുകയായിരുന്നു സൂര്യകാന്ത്. ടീംടോട്ടല്‍ 311ല്‍ അവരുടെ ബാറ്റിംഗ് ഹീറോ ബിപ്ലപും വീണു. സംക്ലേച്ചയുടെ പന്തില്‍ പ്രതിരോധം തകര്‍ന്നായിരുന്നു ബിപ്ലപിന്റെ മടക്കം. ബിപ്ലബിന്റെ വിക്കറ്റ് വീണപ്പോഴേക്കും വെളിച്ചക്കുറവും ഒന്നാം ദിനത്തിലെ സമയം പൂര്‍ത്തീകരിച്ചതും കാരണം അമ്പയര്‍മാര്‍ സ്റ്റംപെടുത്തു. മഹാരാഷ്ട്രക്കായി മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ച സംക്ലേച്ച നാലും സയ്യദ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: