മൊഹാലി: സ്പിന്നര്‍മാരുടെ ആവേശം ഓപ്പണര്‍ പാര്‍ഥിവ് പട്ടേല്‍ ഏറ്റെടുത്തപ്പോള്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ നാലാം ദിവസം തന്നെ ഇന്ത്യക്ക് ജയം.
ജയിക്കാനാവശ്യമായ 103 റണ്‍സ് 20.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു ആതിഥേയര്‍. 54 പന്തില്‍ 11 ഫോറും ഒരു സിക്സറും പറത്തി പുറത്താകാതെ 67 റണ്‍സെടുത്ത ഓപ്പണര്‍ പാര്‍ഥിവ് പട്ടേല്‍ ജയം എളുപ്പമാക്കി. രണ്ടിന്നിങ്സിലുമായി നാലു വിക്കറ്റും ആദ്യത്തേതില്‍ 90 റണ്‍സും നേടിയ രവീന്ദ്ര ജഡേജ കളിയിലെ താരം. രണ്ടാം ജയത്തോടെ അഞ്ചു മത്സര പരമ്പര നഷ്ടപ്പെടില്ലെന്ന് ഇന്ത്യ ഉറപ്പാക്കി. രാജ്കോട്ടിലെ ആദ്യ കളി സമനിലയില്‍ അവസാനിച്ചപ്പോള്‍, വിശാഖപട്ടണത്ത് 246 റണ്‍സിന് ജയിച്ച് ആതിഥേയര്‍ ലീഡെടുത്തു. നാലാം ടെസ്റ്റ് ഡിസംബര്‍ എട്ടു മുതല്‍ മുംബൈയില്‍.
ആദ്യ രണ്ടു ദിവസവും ഒപ്പത്തിനൊപ്പം നിന്ന മത്സരം മൂന്നാം ദിവസമാണ് ഇന്ത്യ കൈപ്പിടിയിലാക്കിയത്. തുടര്‍ന്ന് നാലാം ദിവസവും ഇന്ത്യ ആധിപത്യം നിലനിര്‍ത്തുകയായിരുന്നു. നാലിന് 78 എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിനെ ജോ റൂട്ട് (78), ഹമീദ് ഹസീബ് (59 നോട്ടൗട്ട്) എന്നിവരുടെ പ്രകടനം ഇന്നിങ്സ് തോല്‍വിയില്‍ നിന്ന് രക്ഷിച്ചു. പരിക്കു മൂലം ഹസീബിനു പകരം റൂട്ട് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തു. എട്ടാമനായി ഹസീബ് എത്തി. റൂട്ട് 179 പന്തില്‍ ആറു ഫോര്‍ നേടിയപ്പോള്‍, ഹസീബ് 156 പന്തില്‍ ആറു ഫോറും ഒരു സിക്സറും നേടി. ക്രിസ് വോക്സ് (30), ജോസ് ബട്ലര് (18), ജോണി ബെയര്‍സ്റ്റൗ (15) എന്നിവരും രണ്ടക്കം കണ്ടു. അശ്വിന് മൂന്നു വിക്കറ്റെടുത്തു. ഷാമി, ജഡേജ, ജയന്ത് യാദവ് എന്നിവര്‍ക്ക് രണ്ട് വീതം വിക്കറ്റ്.
ചെറിയ ലക്ഷ്യമെങ്കിലും രണ്ടാം ഓവറില്‍ ഓപ്പണര്‍ വിജയ്യെ അക്കൗണ്ട് തുറക്കാനനുവദിക്കാതെ മടക്കി ഇംഗ്ലണ്ട് ആതിഥേയരെ ഞെട്ടിച്ചു. എന്നാല്‍, പാര്‍ഥിവും ചേതേശ്വറും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 81 റണ്‍സ് ചേര്‍ത്ത് ടീമിനെ ജയത്തോടടുപ്പിച്ചു. വിരാട് (ആറ്) പാര്‍ഥിവിനൊപ്പം പുറത്താകാതെ നിന്നു. വിജയ്യെ വോക്സും, ചേതേശ്വറിനെ റഷീദും മടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: