തൃശൂര്‍ : ഐജി ടോമിന് തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുത്തതിനെതിരെ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിന് നോട്ടീസയക്കാന്‍ ഉത്തരവ്. തച്ചങ്കരിയെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്കിയ കത്തിന്റെ സത്യസന്ധതയെക്കുറിച്ച് അന്വേഷിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഇത് ഫയലില്‍ സ്വീകരിച്ച കോടതി കത്തിനെക്കുറിച്ച് അന്വേഷണം നടത്തുവാനും നിര്‍ദ്ദേശിച്ചു. തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല എന്നാണ് സര്‍ക്കാരിന്റെ ലീഗല്‍ അഡ്വൈസര്‍ ഒരുതവണ കോടതിയില്‍ ബോധിപ്പിച്ചത്. പിന്നീട് കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാരിനോട് ഇതേക്കുറിച്ച് അന്വേഷിച്ച് വീണ്ടും കത്തയച്ചിരുന്നതായും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇത് സംബന്ധിച്ചുള്ള വൈരുധ്യങ്ങളും അന്വേഷിക്കണമെന്ന് പി.ഡി.ജോസഫ് നല്കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസ് 26ന് വീണ്ടും പരിഗണിക്കും. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് തൃശൂരിലെ വിജിലന്‍സ് കോടതിയില്‍ തച്ചങ്കരിക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. ഇതും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഏറെ ആരോപണങ്ങളുള്ള ടോമിന് തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചത്. സസ്പെന്ഷന് കാലാവധി ലീവായി പരിഗണിച്ചുകൊണ്ടായിരുന്നു തിരിച്ചെടുക്കല്‍ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: