തിരുവനന്തപുരം: പ്രധാനമന്ത്രിയെ വ്യക്തിപരമായി അപമാനിക്കുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടപ്പാക്കുന്ന പരിഷ്കരണങ്ങള്‍ രമേശ് ചെന്നിത്തലക്കോ കോണ്‍ഗ്രസിനോ മനസ്സിലാകില്ല. കാരണം നാളിതുവരെ കള്ളപ്പണക്കാര്‍ക്കും അഴിമതിക്കാര്‍ക്കും ഒത്താശ ചെയ്തുള്ള പരിചയമാണ് അവര്‍ക്കുള്ളത്. ചരിത്രത്തില്‍ ആദ്യമായി സാധാരണക്കാരനെ ലക്ഷ്യമാക്കിയുള്ള നടപടിയുമായി മുന്നോട്ടു പോകുന്ന നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളെ മണ്ടത്തരമായും തുഗ്ലക്ക് പരിഷ്കാരമായും തോന്നുന്നത് എല്ലാവരും തങ്ങളെ പോലെയാണെന്ന ചിന്ത മൂലമാണ്.
അഴിമതി നടത്തി കോടികള്‍ സമ്പാദിക്കാത്തത് രമേശ് ചെന്നിത്തലയെ സംബന്ധിച്ച് മണ്ടത്തരമായിരിക്കും. എന്നാല്‍ എല്ലാ രാഷ്ട്രീയക്കാരും താങ്കളെപ്പോലെയാണെന്ന് കരുതരുത്. വി. എം.സുധീരന് ഇടപെട്ടതിനാലാണ് സിപിഎമ്മുമായി ചേര്‍ന്ന് സമരം നടത്താനുള്ള രമേശ് ചെന്നിത്തലയുടെ നീക്കം പാളിയത്. എന്നാല്‍ സുധീരന്റെ സാന്നിധ്യം ഇല്ലാത്ത നിയമസഭയില്‍ ഇടതു മുന്നണിയുടെ ഭാഗമായാണ് രമേശ് പ്രവര്‍ത്തിക്കുന്നത്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായതോടെ സഹകരണ മുന്നണി സംവിധാനം എന്നത് കേരളത്തില്‍ യാഥാര്‍ത്ഥ്യമായെന്നും കുമ്മനം അഭിപ്രായപ്പെട്ടു.
ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടിയതോടെ നോട്ട് പിന്‍വലിക്കലിനെ സാധാരണക്കാര്‍ അംഗീകരിച്ചതായി തെളിഞ്ഞു. ഇനിയെങ്കിലും ബിജെപിക്കെതിരായ കള്ള പ്രചരണം അവസാനിപ്പിക്കാന്‍ ഇരു മുന്നണികളും തയ്യാറാകണം. സര്‍ക്കാരിനെതിരായ എല്ലാ പ്രചരണങ്ങളും ജനങ്ങള്‍ തള്ളിക്കളഞ്ഞു. പ്രധാനമന്ത്രിയേയും ബിജെപിയേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നവര്‍ക്കുള്ള മറുപടിയാണ് ഇതെന്നും കുമ്മനം രാജശേഖരന് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: