കൊച്ചി: വ്യാപാരികളെ ശക്തിപ്പെടുത്തി നികുതിചോര്‍ച്ച തടയുന്നതിനുള്ള പരിപാടികളാണ് സര്‍ക്കാര്‍ ആവിഷ്കരിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്. പഴയനികുതി പിരിക്കുന്നതിലും നികുതിചോര്‍ച്ച തടയുന്നതിലും പ്രത്യേക ശ്രദ്ധപതിപ്പിക്കും. കടപരിശോധനയടക്കമുള്ള നടപടികളേക്കാള്‍, നികുതിയടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ വ്യാപാരികളുടെ വിവരശേഖരണത്തിനും ഇവര്‍ക്കെതിരെയുള്ള നടപടികള്‍ക്കുമായിരിക്കും മുന്‍ഗണനയെന്ന് മന്ത്രി വിശദീകരിച്ചു. ജില്ലയില്‍ വാണിജ്യനികുതി സമാഹരണം ഊര്‍ജിതമാക്കുന്നതിനുള്ള പ്രത്യേക ദൗത്യത്തിന്റെ മിഷന് എറണാകുളം 2016-17ന്റെ ആദ്യപടിയായി കച്ചേരിപ്പടി ആശിര്‍ഭവനില്‍ സംഘടിപ്പിച്ച വാണിജ്യനികുതി ഓഫീസര്‍മാരുടെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു ഡോ. ടി.എം. തോമസ് ഐസക്ക്.
സംസ്ഥാനത്തിന്റെ ആഭ്യന്തര ഓഡിറ്റ് വിഭാഗവും അക്കൗണ്ടന്റ് ജനറലും മുന്‍വര്‍ഷങ്ങളില്‍ നടത്തിയ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം പല വ്യാപാരസ്ഥാപനങ്ങളും നികുതി കുടിശ്ശിക വരുത്തിയിട്ടുണ്ട്. കൂടുതല്‍ നികുതിസാധ്യതയുള്ളിടത്ത് ശ്രദ്ധ ചെലുത്തുമെന്നും വലിയതുകയുടെ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയും ചര്‍ച്ചയും പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. എറണാകുളം, മട്ടാഞ്ചേരി എന്നീ ഡിവിഷനുകള്‍ക്കു പുറമെ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ആലുവയോ പെരുമ്പാവൂരോ കേന്ദ്രമായി മറ്റൊരു ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് തുടങ്ങാനും ആലോചനയുണ്ട്. എറണാകുളം മിഷന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ ഉദ്യോഗസ്ഥ പുനര്‍വിന്യാസം നടത്തുമെന്നും മന്ത്രി പറഞ്ഞു.
നികുതിവരുമാനത്തില്‍ 25 ശതമാനം വളര്‍ച്ചയാണ് ബജറ്റിലെ ലക്ഷ്യം. സംസ്ഥാനത്ത് വില്‍പ്പനനികുതിയുടെ പകുതിയോളം സംഭാവന ചെയ്യുന്ന ജില്ല എന്ന നിലയിലാണ് നികുതി സമാഹരണത്തിന്റെ പ്രത്യേക ദൗത്യത്തിന് എറണാകുളത്ത് തുടക്കം കുറിച്ചത്. നികുതി പിരിവില്‍ എറണാകുളം ജില്ലയുടെ കാര്യക്ഷമതയാണ് സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി നിര്‍ണ്ണയിക്കുന്ന സുപ്രധാന ഘടകം.
ഈ വര്‍ഷത്തെ നികുതിലക്ഷ്യമായ 38,628 കോടി രൂപയില്‍ 18,681 കോടി രൂപ എറണാകുളം ജില്ലയില്‍നിന്നാണു ലഭിക്കേണ്ടത്. മൊത്തം വാണിജ്യനികുതിയുടെ 48.3 ശതമാനമാണിത്. ഒക്ടോബര്‍ വരെ എറണാകുളത്ത് 8434 കോടി രൂപയും മട്ടാഞ്ചേരിയില്‍ 848 കോടി രൂപയുമാണ് ലഭിച്ചത്. ലക്ഷ്യത്തിന്റെ 89 ശതമാനം മാത്രം. ഇനിയുള്ള മാസങ്ങളില്‍ സെല്‍ഫ് അസസ്മെന്റ് വഴി എറണാകുളത്ത് 6725 കോടി രൂപയും മട്ടാഞ്ചേരിയില്‍ 610 കോടി രൂപയുമാണു പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വാണിജ്യനികുതി കമ്മീഷണര്‍ ഡോ. രാജന് എന്‍ ഖോബ്രഗഡെ, ജോയിന്റ് കമ്മീഷണര്‍മാരായ തുളസീധരന്‍ പിള്ള, വൈ സിയാവുദ്ദീന്, ബിജികുമാരി അമ്മ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: