ആലുവ: അഞ്ചര വയസുകാരി നിവേദിത പെരിയാറിന്റെ ഓളങ്ങള്‍ കീഴടക്കി ചരിത്രം സൃഷ്ടിച്ചു. അദ്വൈതാശ്രമ കടവില്‍ നിന്നും 25 മിനിറ്റുകൊണ്ടാണ് നിവേദിത മണപ്പുറം കടവിലേക്ക് നീന്തി കയറിയത്. പെരിയാറിന്റെ ഇരുകരയിലും ആകാംഷയും ആശങ്കയുമായി ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി പേര് കാത്തുനില്ക്കുമ്പോള് നിവേദിത ചിരിച്ചുകൊണ്ടാണ് ലക്ഷ്യസ്ഥാനത്തെത്തിയത്.
എടയപ്പുറം കുടിലിങ്ങല്‍ സതീഷിന്റെ മകന് അഭിനവിന്റെ റെക്കോഡാണ് നിവേദിത തകര്‍ത്തത്. കഴിഞ്ഞ വര്‍ഷം അഭിനവ് പെരിയാര്‍ നീന്തികടക്കുമ്പോള് യുകെജി കഴിഞ്ഞിരുന്നു. നിവേദിത യുകെജി പഠനത്തിന്റെ പാതി അദ്ധ്യായനത്തിലെത്തിയപ്പോഴാണ് ലക്ഷ്യം കടന്നത്. കളമശേരി അപ്പോളോ ടയേഴ്സ് ജീവനക്കാരന് പാതാളം മാടപ്പറമ്പില്‍ സുചീന്ദ്രന്റെയും ജിഷയുടെയും രണ്ടാമത്തെ മകളായ നിവേദിത മഞ്ഞുമ്മല്‍ ഗാര്ഡിയന് എയ്ഞ്ചത്സ് പബ്ലിക് സ്കൂള്‍ യുകെജി വിദ്യാര്‍ത്ഥിനിയാണ്. സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും നിവേദിതയുടെ ചരിത്രനേട്ടം നേരില്‍ കാണാനെത്തിയിരുന്നു.
ആലുവ വാളാശേരില്‍ റിവര്‍ സ്വിമ്മിംഗ് ക്ലബിന്റെ മുഖ്യ പരിശീലകന് സജിയുടെ നേതൃത്വത്തില്‍ രണ്ട് മാസമാണ് നിവേദിതക്ക് നീന്തല്‍ പരിശീലനം നല്‍കിയത്. നിവേദിതയുടെ ചേച്ചി ഏഴാം ക്ലാസുകാരി ദേവിക കഴിഞ്ഞ മെയില്‍ പെരിയാര്‍ നീന്തി കടന്നിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ സജിയുടെ കീഴില്‍ 800ഓളം കുട്ടികള്‍ നീന്തല്‍ പരിശീലനം നേടിയിട്ടുണ്ട്. 250 ഓളം കുട്ടികള്‍ പെരിയാര്‍ നീന്തികടന്നു.
അദ്വൈതാശ്രമം കടവില്‍ ആശ്രമം മേല്‍ശാന്തി പി.കെ. ജയന്തന് നീന്തല്‍ ഫ്ളാഗ് ഓഫ് ചെയ്തു. അങ്കമാലി നഗരസഭ ചെയര്‍പേഴ്സണ്‍ ഗ്രേസി ജോയ്, എ.സി. സന്തോഷ് കുമാര്‍, ഫാ. ജേക്കബ് മണ്ണാറപ്രായില്‍ കോര്‍എപ്പിസ്കോപ്പ, ആര്.കെ. ശിവന്, ലത്തീഫ് പൂഴിത്തറ, പി.എം. സഹീര്‍, ആനന്ദ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. മണപ്പുറത്ത് നടന്ന സ്വീകരണ യോഗത്തില്‍ ആലുവ നഗരസഭ ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം, ഗാര്‍ഡിയന്‍സ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫ. നിക്സണ് ജോസ്, നഗരസഭ കൗണ്‍സിലര്‍മാര്‍, വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ എത്തിയിരുന്നു. നിവേദിതക്കൊപ്പം പരിശീലകന് സജി വളാശേരിയും മറ്റ് രണ്ട് പേരും നീന്താനുണ്ടായിരുന്നു. വിവിധ സുരക്ഷാ സന്നാഹങ്ങളും ഒരുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: