പേരാവൂര്‍: ലോകം കണ്ട എക്കാലത്തേയും മികച്ച വോളീബോള്‍ താരമായിരുന്ന പേരാവൂരിന്റെ സ്വന്തം ജിമ്മിജോര്‍ജ് ഓര്‍മ്മയായിട്ട് ഇന്നേക്ക് ഇരുപത്തി ഒന്‍പത് വര്‍ഷം പൂര്‍ത്തിയാവുന്നു.ഇന്‍ഡ്യയുടെ യശസ്സ് വോളീബോള്‍ ഭൂപടത്തില്‍ ലോകത്തിനുമുന്നില്‍ ഉയര്‍ത്തിപ്പിടിച്ച ജിമ്മിജോര്‍ജ് കായികപ്രേമികളുടെ മനസ്സിലെ എക്കാലത്തേയും ജ്വലിക്കുന്ന ഓര്‍മ്മയാണ്. വോളീബോള്‍ കളങ്ങളില്‍ സ്മാഷുകളുടെ ഇടിമുഴക്കം തീര്‍ത്ത ജിമ്മിക്ക് പകരം വയ്ക്കാന്‍ ഇതുവരെ ആരുമുണ്ടായിട്ടില്ല. ഇറ്റലിയിലെ പ്രൊഫഷണല്‍ വോളീബോള്‍ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിക്കവെ 1987 നവമ്പര്‍ 30നാണ് ജിമ്മിജോര്‍ജ് അപകടത്തില്‍പ്പെട്ട് മരിച്ചത്. ഇറ്റലിയിലെ ബ്രേഷ പ്രൊവിന്‍ഷലിലെ മോണ്ടിച്ചേരി കാര്‍പെന്‍ഡോളോയില്‍ വൈകിട്ട് ഏഴുമണിയോടെയുണ്ടായ വാഹാനപകടത്തില്ജിമ്മിയെന്ന വോളീബോള്‍ മാന്ത്രികന് ലോകത്തോട് വിടപറഞ്ഞു. പരിശീലനം കഴിഞ്ഞ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം വരവെ ജിമ്മി സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ചായിരുന്നു അപകടം.
വോളീബോള്‍ രംഗത്ത് ജിമ്മിയുടെ സംഭാവനകള്‍ വലുതാണ്. ഒരുപക്ഷേ മറ്റാര്‍ക്കും തിരുത്താന്‍പോലും കഴിയാത്ത പല റെക്കോര്‍ഡുകളും അകാലത്തില്‍ പൊലിഞ്ഞ ജിമ്മി സ്വന്തം പേരില്‍ കുറിച്ചിരുന്നു.1955 മാര്‍ച്ച് എട്ടിനാണ് കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ കുടക്കച്ചിറ തറവട്ടില്‍ ജോര്‍ജ് ജോസഫിന്റെയും മേരി ജോര്‍ജിന്റെയും രണ്ടാമത്തെ മകനായി ജിമ്മിജോര്‍ജ് ജനിച്ചത്.
പത്തൊന്‍പതാം വയസ്സില്‍ ടെഹ്റാന് ഏഷ്യന്‍ ഗെയിംസിലും ഇരുപത്തിമൂന്നാം വയസ്സില്‍ ബാങ്കോക്ക് ഏഷ്യാഡിലും ജിമ്മി ഇന്‍ഡ്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്.
ഇന്‍ഡ്യയിലെ ആദ്യത്തെ പ്രൊഫഷണല്‍ വോളീബോള്‍ പ്ലെയറും യൂറോപ്പിലെ പ്രൊഫഷണല്‍ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ച ആദ്യ ഇന്‍ഡ്യന്‍ വൊളീബോള്‍ താരവുമാണ് ജിമ്മിജോര്‍ജ്. ഇരുപത്തഞ്ചാം വയസ്സില്‍ ലോകത്തിലെ ഏറ്റവും നല്ല അറ്റാക്കര്‍മാരില്‍ ജിമ്മിയുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. 1985ല്‍ ഇന്‍ഡ്യന്‍ വോളീബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു ജിമ്മിജോര്‍ജ്, ആ വര്‍ഷം സോളില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്‍ഡ്യക്ക് വെങ്കലമെഡലും നേടിത്തന്നു. അര്‍ജുന അവാഡ് നേടിയ ഇന്‍ഡ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ജിമ്മിജോര്ജായിരുന്നു. ഇരുപത്തിയൊന്നാം വയസ്സിലാണ് അദ്ദേഹം അര്‍ജുന അവാര്‍ഡ് കരസ്ഥമാക്കിയത്.
1970 മുതല്‍ 73 വരെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച ജിമ്മി 73 മുതല്‍ 76 വരെ കേരള യൂണിവേഴ്സിറ്റിക്കു വേണ്ടിയും ജഴ്സിയണിഞ്ഞു. 1973-74 സീസണില്‍ കേരള യൂണിവേഴ്സിറ്റിജിമ്മിയുടെ ക്യാപറ്റന്‍സി മികവില്‍ നീണ്ട പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഇന്റര്‍ യൂണിവേഴ്സിറ്റി ചാമ്പ്യന്മാരായി. 1971, 1978, 1985 വര്‍ഷങ്ങളില്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലും ജിമ്മിയുടെ പ്രകടനം ശ്രദ്ധേയമായി. 1975ല്‍ പാലയില്‍ നടന്ന നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്യാപ്റ്റനായിരുന്നു. വോളീബോളിനു പുറമെ നീന്തലിലും ജിമ്മി കഴിവ് തെളിയിച്ചിട്ടുണ്ട്. 1971 ലും 1972 ലും കാലിക്കറ്റ് യൂണിവേഴ്സിറ്റി നീന്തല്‍ ചാമ്പ്യനായിരുന്ന ജിമ്മിജോര്‍ജ് നല്ലൊരു ചെസ്സ് കളിക്കാരനുമായിരുന്നു.
ജന്മനാട് ഇനിയും യാഥാര്‍ത്ഥ്യമാക്കാത്ത സ്റ്റേഡിയം ജിമ്മിയുടെ സ്മരണകള്‍ക്ക് കണ്ണീരാണെങ്കിലും ഇറ്റലിയിലെ കാര്‍പെന്‍ഡോളോയില്‍ ജിമ്മിയുടെ പേരില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിച്ച് ഇറ്റലി ജിമ്മിജോര്ജിനെ ആദരിച്ചു.കൂടാതെ ജിമ്മിജോര്‍ജ് അപകടത്തില്‍ മരിച്ച ഇറ്റലിയിലെ മോണ്ടിച്ചേ2രി റോഡിനും ഇറ്റലിക്കാര്‍ ജിമ്മിജോര്‍ജിന്റെ പേര് നല്കി.ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം തിരുവനന്തപുരം, ജിമ്മിജോര്‍ജ് വോളീബോള്‍ സ്റ്റേഡിയം സെന്റ്.തോമസ് കോളേജ് പാല,ജിമ്മിജോര്‍ജ് സ്പോര്‍ട്സ് പവലിയന് ദേവഗിരി കോളേജ് കോഴിക്കോട്, ജിമ്മിജോര്‍ജ് റോഡ് പേരാവൂര്‍ എന്നിവ ജിമ്മിയുടെ പേരിലുള്ള പ്രധാന സ്മാരകങ്ങളാണ്. പേരാവൂരിലെ സെന്റ്.ജോസഫ്സ് ഹൈസ്കൂളിലെ ജിമ്മിയുടെ പേരിലുള്ള നിര്‍മ്മാണം പാതിവഴിയിലായ ജിമ്മിജോര്‍ജ് അത്ലറ്റിക് സ്റ്റേഡിയം ഇന്നും അനാദരവിന്റെ സാക്ഷിപത്രമാണ്. ജിമ്മിയുടെ സഹോദരങ്ങളും അദ്ദേഹത്തിന്റെ ആരാധകരും ചേര്‍ന്ന് വോളി അക്കാദമി യാഥാര്‍ത്ഥ്യമാക്കാനുള്ള ഒരുക്കത്തിലാണ്.
കേരള വോളീബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്ക 1989 മുതല്‍ നടത്തുന്ന ജിമ്മിജോര്‍ജ് സൂപ്പര്‍ ട്രോഫി വോളീബോള്‍ ടൂര്‍ണ്ണമെന്റിനു പുറമെ, ജിമ്മിജോര്‍ജ് വോളീബോള്‍ ടൂര്‍ണ്ണമെന്റ് അബൂദാബി,ജിമ്മിജോര്‍ജ് ജൂനിയര്‍ വോളീബോള്‍ ടൂര്‍ണ്ണമെന്റ് ഇറ്റലി, ജിമ്മിജോര്‍ജ് മെമ്മോറിയല്‍ വോളീബോള്‍ ടൂര്‍ണ്ണമെന്റ് യു.കെ, ജിമ്മിജോര്‍ജ് എവര്‍റോളിംഗ് കപ്പ് കുവൈത്ത്, ജിമ്മിജോര്‍ജ് വോളീബോള്‍ ടൂര്‍ണ്ണമെന്റ് ന്യൂസിലാന്‍ഡ് തുടങ്ങി വിവിധ രാജ്യങ്ങളിലും പ്രധാന സ്ഥലങ്ങളിലും ഇന്നും ജിമ്മിയുടെ പേരില്‍ ടൂര്‍ണ്ണമെന്റുകള്‍ സംഘടിപ്പിച്ച് കായികപ്രേമികളും സംഘടനകളും ആ മഹാപ്രതിഭയെ ഇന്നും ഓര്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: