കണ്ണൂര്‍: അഴുക്കില്‍ നിന്ന് അഴകിലേക്ക് എന്ന മുദ്രാവാക്യവുമായി ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജലസമൃദ്ധി-വൃക്ഷസമൃദ്ധി പദ്ധതിയുടെ പ്രഖ്യാപനം ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വൃക്ഷസമൃദ്ധി പദ്ധതിക്കായുളള തൈ വിതരണവും മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു. പുഴ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി സംസാരിച്ചു. ജില്ലയിലെ പുഴ-വൃക്ഷസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറാക്കിയ കര്‍മ്മപദ്ധതികളെക്കുറിച്ച് ജില്ലാ പഞ്ചായത്ത് പ്ലാന്‍ കോ ഓര്‍ഡിനേറ്റര്‍ കെ വി ഗോവിന്ദന് വിശദീകരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ. കെ.പത്മനാഭന്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.കെ.രാജന്, തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന്മാര് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് പദ്ധതിയെകുറിച്ച് വിവിധ വകുപ്പ് ഉദേ്യാഗസ്ഥര്‍ പങ്കെടുത്ത് പൊതു ചര്‍ച്ചയും നടത്തി.
പ്രകൃതി സമ്പത്തിന്റെ സംരക്ഷണത്തിലൂടെ മാത്രമേ സ്ഥായിയായ വികസനം സാധ്യമാവൂ എന്ന സന്ദേശവുമായി ഗ്രാമ-ബ്ലോക്ക്-നഗരസഭാ വികസന വകുപ്പുകളുമായി ചേര്‍ന്നാണ് ജില്ലയില്‍ ജലസമൃദ്ധി-വൃക്ഷസമൃദ്ധി പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കും. പദ്ധതിയിലൂടെ ജില്ലയിലെ ആറ് പുഴകളെ മാലിന്യമുക്തമാക്കി സംരക്ഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജില്ലാപഞ്ചായത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: