കണ്ണൂര്‍: രാജ്യത്തെ ഉപതെരഞ്ഞെടുപ്പ് ഫലം മോദി സര്‍ക്കാറിന്റെ നോട്ട് അസാധുവാക്കല്‍ നടപടികള്‍ക്കുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എം.വേലായുധന് അഭിപ്രായപ്പെട്ടു. കണ്ണൂരില്‍ കള്ളപ്പണ സഹകരണ മുന്നണികള്‍ക്കെതിരെ ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ജനകീയ സദസ്സ് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്രയിലും ഇന്നലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഗുജറാത്തിലും ബിജെപിക്കുണ്ടായ മുന്നേറ്റം രാജ്യത്തെ പ്രതിപക്ഷ ശക്തികളുടെ കള്ളപ്രചാരണത്തെ തുറന്നുകാട്ടുന്നതാണ്. കള്ളപ്പണം കണ്ടെത്തുന്നതിനായി നടത്തിയ നോട്ട് അസാധുവാക്കല്‍ നടപടിയില്‍ മടിയില്‍ കനമുള്ളവര്‍ മാത്രമേ ഭയപ്പെടേണ്ടതുള്ളൂ. വര്‍ഷങ്ങളായി രാജ്യത്തെ കൊള്ളയടിച്ച കോണ്ഗ്രസ്സുകാര് നടപടിയെ ഭയപ്പെടാന്‍ കാരണം കൊള്ളപ്പണം മുഴുവന്‍ പൂഴ്ത്തിവെച്ചിരിക്കുന്നു എന്നതുകൊണ്ടാണ്. സിപിഎം ആകട്ടെ കേരളത്തിലെ ബഹുഭൂരിപക്ഷം തങ്ങളുടെ അധീനതയിലുള്ള സഹകരണ സ്ഥാപനങ്ങളിലും പാര്‍ട്ടി നേതാക്കള്‍ക്കും ബിനാമികള്ക്കുമുള്ള കോടിക്കണക്കിന് രൂപ പിടിക്കപ്പെടും എന്നുള്ളതിനാലാണ് നടപടിയെ ഭയപ്പെടുന്നത്.
അടിസ്ഥാന സൗകര്യങ്ങളില്ലാതെ കഷ്ടപ്പെടുന്ന രാജ്യത്തെ 50 ശതമാനം ജനങ്ങള്‍ക്ക് കിടന്നുറങ്ങാന്‍ ഇടം ഒരുക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നോട്ട് അസാധുവാക്കല്‍ നടപടി കൈക്കൊണ്ടത്. തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ത്തന്നെ പാവപ്പെട്ടവന്റെ ഉന്നമനത്തിനായിരിക്കും തന്റെ ഊന്നലെന്ന് നരേന്ദ്രമോദി പ്രഖ്യാപിച്ചതാണ്. അത് യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിനിടയില്‍ കള്ളപ്പണക്കാരനും കൊള്ളപ്പലിശക്കാര്‍ക്കും ബുദ്ധിമുട്ടുകള്‍ നേരിടുന്നത് സ്വാഭാവികമാണ്. എന്നാല്‍ മുക്കാല്‍ കോടി ജനതയെ നയിക്കുന്ന കേരളത്തിലെ മുഖ്യമന്ത്രിയും പാര്‍ട്ടിയും ഇതിനെ എതിര്‍ക്കുകയാണ്. ചില്ലിക്കാശുപോലും പാവപ്പെട്ടവന് നഷ്ടപ്പെടില്ലെന്ന് ഉറപ്പുകൊടുക്കേണ്ട മുഖ്യമന്ത്രി ഇവരെ ഭീഷണിപ്പെടുത്തി സമരത്തിനിറക്കുകയാണ്.
രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുന്നതാണ് മുഖ്യമന്ത്രിയുടെ നടപടി. രാജ്യത്തെ ഭരണകൂടത്തിനെതിരെ സമരം നയിച്ച് മുന്നോട്ടുപോയാല്‍ കേരള സര്‍ക്കാറിന് ഒരടിപോലും മുന്നോട്ടുപോകാനാവില്ല. പാവപ്പെട്ടവന്റെ പേരില്‍ ആരംഭിച്ച സഹകരണ ബാങ്കുകള്‍ പതിനാറും പതിനെട്ടും ശതമാനം പലിശയീടാക്കി കൊള്ളലാഭമുണ്ടാക്കുകയാണ്. 48 മണിക്കൂറിനുള്ളില്‍ കേരളത്തിലെ സഹകരണ സംഘങ്ങളില്‍ എത്തിയത് 28,000 കോടി രൂപയാണ്. ഇത് എവിടെനിന്നെത്തിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സഹകരണ സംഘങ്ങളിലെ കള്ളപ്പണത്തിനെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്ര ധനകാര്യമന്ത്രിയോടാവശ്യപ്പെട്ടത് സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ പശ്ചിമബംഗാളില്‍ നിന്നുള്ള എംപി മുഹമ്മദ് സലീമാണ്. അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ പിണറായിയുടെ പാര്‍ട്ടിക്ക് നട്ടെല്ലുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ലോകത്തെ ചാരക്കണ്ണുകളെയെല്ലാം വെട്ടിച്ച് പൊഖ്രാനില്‍ വാജ്പേയി സര്‍ക്കാര്‍ അണുബോംബ് പരീക്ഷണം നടത്തിയപ്പോള്‍ ചൈനക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ച പാരമ്പര്യമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കുള്ളത്. രാജ്യസുരക്ഷക്കു വേണ്ടി ബോംബ് പരീക്ഷിച്ചപ്പോള്‍ അതിനെ എതിര്‍ത്തവരില്‍ നിന്ന് രാജ്യസ്നേഹത്തിന്റെ കാര്യത്തില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ എതിര്‍ക്കാന്‍ കഴിയുന്ന ഒരേയൊരു പാര്‍ട്ടി ബിജെപി മാത്രമാണ്. രാജ്യത്ത് അരക്ഷിതാവസ്ഥയുണ്ടാക്കുന്നത് കള്ളപ്പണമാണ്. സമാന്തര സാമ്പത്തിക വ്യവസ്ഥ രാജ്യത്ത് നിലനില്‍ക്കുന്നതായി പറഞ്ഞ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഇന്ന് മോദിയുടെ നടപടിയെ എതിര്‍ക്കുകയാണ്. പത്തുകൊല്ലം ഭരണം നടത്തിയിട്ടും നടപടിയെടുക്കാഞ്ഞത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. നല്ലതു ചെയ്താല്‍ ഒരിക്കലും അംഗീകരിക്കാത്തവരാണ് സിപിഎം. നരേന്ദ്രമോദി വെറും പുലിയല്ലെന്നും പുലിമുരുകനാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന് സാന്റിയാഗോ മാര്‍ട്ടിനും ഫാരിസ് അബൂബക്കറും ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റുകളാണ് ഇന്ന് വലുത്. അവര്‍ പാവങ്ങളെ മറന്നുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം പി.കെ.വേലായുധന്, സംസ്ഥാന സമിതിയംഗം എ.ദാമോദരന്‍, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ കെ.രാധാകൃഷ്ണന്, വിജയന് വട്ടിപ്രം, പി.ബാലകൃഷ്ണന്, സെക്രട്ടറി കെ.ജയപ്രകാശ്, ട്രഷറര്‍ എ.ഒ.രാമചന്ദ്രന്, രൂപ ടീച്ചര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ സ്വാഗതവും കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് അഡ്വ.ശ്രീകാന്ത് വര്‍മ്മ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: