കണ്ണൂര്‍: ആശുപത്രി, പാല്, പത്രം, ആംബുലന്‍സ് എന്നിവകൂടാതെ വാടകസാധനവിതരണ മേഖലയെയും ഹര്‍ത്താലില്‍ നിന്നൊഴിവാക്കണമെന്ന് കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്സ് ഓണേഴ്സ് അസോസിയേഷന് സംസ്ഥാനസമ്മേളനം ആവശ്യപ്പെട്ടു. മുന്‍കൂട്ടി തീരുമാനിക്കാതെ നടത്തുന്ന ഹര്‍ത്താലുകളും പണിമുടക്കുകളും ഏറ്റവും കൂടുതല്‍ ബാധിക്കുന്ന മേഖലയാണ് വാടകസാധനവിതരണം. ഹര്‍ത്താലിന്റെ മറവില്‍ സാധനസാമഗ്രികള്‍ നശിപ്പിക്കുകയും തൊഴിലാളികളെ അക്രമിക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ നടന്നിട്ടുണ്ട്. തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണമെന്നും വാടകസാധന വിതരണമേഖലയെ അവശ്യസര്‍വീസായി പരിഗണിക്കണമെന്ന പ്രമേയം അവതരിപ്പിച്ചു.
പ്രതിനിധി സമ്മേളനം മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ആവശ്യങ്ങളടങ്ങിയ നിവേദനം സംസ്ഥാന കമ്മിറ്റി മന്ത്രിക്ക് സമര്‍പ്പിച്ചു. അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എ.പി.അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു.
പുതിയ ഭാരവാഹികളായി എ.പി.അഹമ്മദ് കോയ(പ്രസി.), സി.പി. മമ്മുഹാജി, കമലാലയം സുകു, അഹമ്മദ് ഷക്കീര്‍, എന്‍.എം.ജോര്‍ജ്, പി.രവീന്ദ്രന്( വൈ.പ്രസി.), ടി.വി.ബാലന്(ജന.സെക്ര.), എ.പി.മുഹമ്മദ് ബഷീര്‍, സലീം മുരുക്കുംമൂട്, ശിവപ്രസാദ്, പി.കെ.സന്തോഷ് കുമാര്‍, കോയാമു(സെക്രട്ടറിമാര്‍), പി.ഷംസുദ്ദീന്(ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി പ്രകടനവും നടന്നു. വൈകിട്ട് ഏഴിന് നടന്ന പൊതു സമ്മേളനം ചലചിത്രതാരം ജഗദീഷ് ഉദ്ഘാടനം ചെയ്തു.
വാടകസാധനവിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ കലാകാരന്മാരായി കാണണമെന്നും ഇവര്‍ക്ക് സാംസ്കാരിക ക്ഷേമനിധി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. എ.പി. മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്ന് രാവിലെ വനിതാ സമ്മേളനവും ഉച്ചയ്ക്ക് ശേഷം കുടുംബ സംഗമവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: