ന്യൂദല്‍ഹി: കശ്മീരില്‍ സൈനിക കേന്ദ്രത്തിലുണ്ടായ പാക്ക് ഭീകരാക്രമണത്തില്‍ രണ്ട് ഉദ്യോഗസ്ഥരുള്‍പ്പെടെ ഏഴ് സൈനികര്‍ക്ക് വീരമൃത്യു. നാല് ഭീകരരെ സൈന്യം വധിച്ചു. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരും കൊല്ലപ്പെട്ടു.
പാക്ക് അതിര്‍ത്തിയില്‍ നിന്ന് 12 മൈല്‍ അകലെ ജമ്മു നഗ്രോതയിലെ സേനാ താവളമാണ് ആക്രമിച്ചത്. ജമ്മു കശ്മീരിലെ നാല് കമാണ്ട് സെന്ററിലൊന്നായ നഗ്രോതയിലെ സൈനിക കേന്ദ്രം, ഭീകരരെ നേരിടുന്നതിനുള്ള പ്രത്യേക സംഘമായ 16 സേനാവിഭാഗത്തിന്റെ ആസ്ഥാനം കൂടിയാണ്. ആയിരത്തോളം ഉദ്യോഗസ്ഥരും കുടുംബങ്ങളും ഇവിടെ താമസിക്കുന്നുണ്ട്.
പുലര്‍ച്ചെ അഞ്ചരയോടെയാണ് പോലീസ് വേഷത്തില്‍ ആയുധങ്ങളുമായി നാല് ചാവേറുകള്‍ സൈനിക കേന്ദ്രത്തിലെത്തിയത്. ഗ്രനേഡെറിഞ്ഞ് ആക്രമണത്തിന് തുടക്കമിട്ട ഭീകരര്‍ തുടര്‍ച്ചയായി വെടിയുതിര്‍ത്തു. ഒരു ഓഫീസറും മൂന്ന് സൈനികരും ആദ്യം കൊല്ലപ്പെട്ടു. തുടര്‍ന്ന് ഉദ്യോഗസ്ഥരും കുടുംബങ്ങളും താമസിക്കുന്ന രണ്ട് കെട്ടിടത്തിലേക്ക് ഭീകരര്‍ കടന്നു. തിരിച്ചടിച്ച സൈന്യം ബന്ദിയാക്കിയ നിലയിലുണ്ടായ പന്ത്രണ്ടോളം സൈനികരെയും രണ്ട് സ്ത്രീകളെയും രണ്ട് കുട്ടികളെയും രക്ഷപ്പെടുത്തി.
നാല് ഭീകരരെയും വധിച്ചു. ഇതിനിടെ ഒരു ഓഫീസറും രണ്ട് സൈനികര്‍ക്കും ജീവന് നഷ്ടപ്പെട്ടു. ചാവേറുകളായതിനാലാണ് കനത്ത കാവലുള്ള സൈനിക കേന്ദ്രം ആക്രമിക്കാനായതെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രദേശത്തെ സ്കൂളുകളും ജമ്മു ശ്രീനഗര്‍ ദേശീയപാതയും അടച്ചു. തെക്കന്‍ ജമ്മുവിലെ സാംബ സെക്ടറിലാണ് നുഴഞ്ഞുകയറ്റം പരാജയപ്പെടുത്തിയത്. കനത്ത ഏറ്റുമുട്ടലിനൊടുവില്‍ മൂന്ന് ഭീകരരെ അതിര്‍ത്തി രക്ഷാ സേന കൊലപ്പെടുത്തി. രണ്ട് ജവാന്മാര്ക്ക് പരിക്കേറ്റു. പാക്ക് സൈനിക മേധാവിയായി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ ചുമതലയേറ്റയുടനാണ് ആക്രമണം.
പാക്കിസ്ഥാന്റെ ക്ഷമ ദൗര്‍ബല്യമായി കാണരുതെന്ന് സ്ഥാനമൊഴിയുമ്പോള്‍ മുന്‍ സൈനിക മേധാവി റഹീല്‍ ഷരീഫ് ഭീഷണി മുഴക്കിയിരുന്നു.
കഴിഞ്ഞ സെപ്തംബറില്‍ ഉറിയില്‍ സൈനിക കേന്ദ്രം ആക്രമിച്ച് ഭീകരര്‍ 19 സൈനികരെ വധിച്ചിരുന്നു. തിരിച്ചടിച്ച ഇന്ത്യ പാക്ക് അധിനിവേശ കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ മിന്നലാക്രമണത്തിലൂടെ തകര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: