കൊച്ചി: പാലക്കാട് ചിറ്റൂര്‍ താലൂക്കില്‍ പാടശേഖരങ്ങളില്‍ നിന്ന് അനധികൃതമായി മണ്ണെടുത്തവര്‍ക്കെതിരെ നടപടി തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ജിയോളജിസ്റ്റിന്റെ അനുമതിയില്ലാതെ ഖനനം നടത്തി കളിമണ്ണെടുത്തുണ്ടാക്കിയ ഇഷ്ടികകള്‍ പിടിച്ചെടുത്ത പാലക്കാട് ജില്ലാ കളക്ടറുടെ നടപടിയും ഹൈക്കോടതി ശരിവച്ചു. ഇവിടെ പാടശേഖരങ്ങള്‍ പാട്ടത്തിനെടുത്ത് അനധികൃതമായി കളിമണ്‍ ഖനനം നടത്തി ഇഷ്ടിക നിര്‍മ്മിക്കുന്നതിന് പിടികൂടുമ്പോള്‍ ജിയോളജിസ്റ്റ് മുമ്പാകെ പിഴയൊടുക്കി വീണ്ടും ഖനനം തുടര്‍ന്നു വരികയായിരുന്നു. എന്നാല്‍ പാടശേഖരങ്ങളിലെ അനധികൃത ഖനനം കുടിവെള്ള ക്ഷാമത്തിനും നെല്‍കൃഷി നാശത്തിനും വഴിവെക്കുമെന്നു വിലയിരുത്തിയാണ് പാലക്കാട് ജില്ലാ കളക്ടര്‍ ഖനനത്തിനെതിരെ നടപടി സ്വീകരിച്ചത്.
നിയമവിരുദ്ധ ഖനനത്തിലൂടെ ശേഖരിക്കുന്ന ധാതുക്കളും ഇതുപയോഗിച്ചുള്ള ഉല്പന്നങ്ങളും സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്ന സര്‍ക്കാരിന്റെ വാദം ശരിവച്ചാണ് ഉത്തരവ്. ഇഷ്ടിക നിര്‍മ്മിക്കാന്‍ ഖനനം നടത്തിയ പാടശേഖരം പൂര്‍വസ്ഥിതിയിലാക്കാനും അനധികൃതമായി ഖനനം നടത്തിയവര്‍ക്കെതിരെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കാനും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
പാലക്കാട് ചിറ്റൂര്‍ താലൂക്കിലെ പാടശേഖരങ്ങളില്‍ ഖനനം നടത്തിയെടുത്ത കളിമണ്ണ് ഉപയോഗിച്ച് നിര്‍മ്മിച്ച ഇഷ്ടിക കളക്ടര്‍ പിടിച്ചെടുത്തത് തിരികെ ലഭിക്കാന്‍ പാടം പാട്ടത്തിനെടുത്തവര്‍ നല്കിയ ഒരുകൂട്ടം ഹര്‍ജിയിലാണ് ഉത്തരവ്. പാടത്ത് ഖനനം നടത്തി കളിമണ്ണെടുത്തതിനെതിരെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമാണ് ജില്ലാ കളക്ടര്‍ നടപടിയെടുത്തത്.
എന്നാല്‍ ഈ നിയമപ്രകാരം വയല്‍ നികത്താനുപയോഗിച്ച ഉപകരണങ്ങളും വാഹനങ്ങളും പിടിച്ചെടുക്കാനാണ് അധികാരമെന്നും ഇഷ്ടിക പിടിച്ചെടുത്തതു നിയമവിരുദ്ധമാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ 1957 ലെ മൈനിംഗ് ആന്‍ഡ് മിനറല്‍സ് റെഗുലേഷന്‍സ് ആക്ട്, മൈനര്‍ മിനറല്‍സ് കണ്സെഷന് റൂള്‍ എന്നിവയനുസരിച്ച് നിയമവിരുദ്ധമായി ഖനനം നടത്തി ശേഖരിച്ച ധാതുക്കളും ഇതുപയോഗിച്ചുള്ള ഉല്പന്നങ്ങളും സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
തുടര്‍ന്നാണ് സര്‍ക്കാരിനോടു നടപടി തുടരാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 18 കേസുകള്‍ പാലക്കാട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: