തിരുവനന്തപുരം: ജീവന് പണയം വച്ച് പ്രവര്‍ത്തിക്കുന്ന നിയമപാലകരെ രാജ്യദ്രോഹികളായി ചിത്രീകരിക്കരുതെന്ന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് പ്രമേയം. ജനാധിപത്യത്തെയും ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും അംഗീകരിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് ആയുധമെടുത്ത് പോരാടുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നവരെ അഭിനന്ദിച്ചില്ലെങ്കിലും രാജ്യദ്രോഹികളായി ചിത്രീകരിക്കരുത്. പകരം തണ്ടര്‍ബോള്‍ട്ട് അടങ്ങുന്ന സേനയെ പൊതുസമൂഹം നെഞ്ചോടു ചേര്‍ത്ത് അംഗീകരിക്കുകയല്ലേ വേണ്ടതെന്നും പ്രമേയം ചോദിക്കുന്നു. കേരള പോലീസ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഡി.കെ. പൃഥ്വിരാജിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു ചേര്‍ന്ന സംസ്ഥാന സമിതി യോഗമാണ് പ്രമേയം പാസ്സാക്കിയത്.
നിലമ്പൂരില്‍ പോലീസും മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ മരണപ്പെട്ട സാഹചര്യത്തെക്കുറിച്ച് ഇന്നു നടക്കുന്ന ചര്‍ച്ച ഖേദകരമാണ്. സംഭവത്തിന്റെ യഥാര്‍ഥവശം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് മജിസ്ട്രേറ്റ്, ക്രൈംബ്രാഞ്ച് അന്വേഷണങ്ങളെ സ്വാഗതം ചെയ്യുന്നു. വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ ഇതിലേക്കെത്തിച്ച സാഹചര്യം കൂടി പരിഗണിക്കണം. നാളിതുവരെ രാജ്യത്ത് മാവോയിസ്റ്റ് ആക്രമണങ്ങളില്‍ പതിനായിരത്തോളം ഗ്രാമീണരും മൂവായിരത്തോളം പോലീസുകാരും കൊല്ലപ്പെട്ടിട്ടുണ്ട്. നിരപരാധികളെ കൊന്നൊടുക്കുന്നതിനാലാണ് ഈ പ്രസ്ഥാനത്തെ നിരോധിച്ചത്.
കേരളത്തിലുള്‍പ്പെടെ രാജ്യത്താകമാനം ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ ഒരു കേന്ദ്രത്തിന്റെ കീഴിലാണ്. നിയമവിരുദ്ധമായി അത്യുഗ്രശേഷിയുള്ള ആയുധങ്ങളുമായി പ്രവര്‍ത്തിക്കുന്നവര്‍ സമീപകാലത്തു നടത്തിയ അതിക്രമങ്ങളും ഓര്‍ക്കണം.
പോലീസിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ആക്ഷേപമുണ്ടെങ്കില്‍ ഏതുതരം അന്വേഷണവും നടത്താമെന്നും മറിച്ച് രാജ്യസുരക്ഷയ്ക്കായി കഠിനദൗത്യത്തില് ഏര്‍പ്പെടുന്നവരുടെ മനോധൈര്യം ചോര്‍ത്തുന്ന തരത്തില്‍ അധിക്ഷേപിക്കുന്നത് ഒഴിവാക്കേണ്ടതാണെന്ന അഭ്യര്‍ഥനയോടെയാണ് പ്രമേയം അവസാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: