ശബരിമല: പ്രമേഹം, ഹൃദ്രോഗം, ശ്വാസകോശരോഗം, രക്തസമ്മര്‍ദം ഇവ ഉളളവരും, സ്ഥിരമായി മരുന്നുകള്‍ കഴിക്കുന്നവരും മല ചവിട്ടുന്ന സമയം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് സഹാസ് കാര്‍ഡിയോളജി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഒ.വാസുദേവ് അറിയിച്ചു.
മരുന്നുകളുടെ അളവും ഇന്‍സുലിന്റെ ഡോസും പ്രത്യേകം ക്രമപ്പെടുത്തണം. വ്രതം എടുക്കുന്നതോടൊപ്പം ഡോക്ടറെകണ്ട് പരിശോധന നടത്തി നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണം.
വ്രതമെടുക്കുമ്പോഴും മലകയറുമ്പോഴും ഇവക്കുള്ള മരുന്നുകള്‍ ഒഴിവാക്കരുത്. മലകയറുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാം. രക്തസമ്മര്‍ദം കുറയാം, നെഞ്ചിടിപ്പ് കൂടാം. അതിനാല്‍ മരുന്നുകളുടെ അളവില്‍ ക്രമീകരണം വേണം.
ആസ്മപോലുളള അസുഖങ്ങള്‍ ഉളളവരും പ്രത്യേകം ശ്രദ്ധിക്കണം. ശ്വസിക്കുന്നതിനുളള മരുന്നുകളും ഗുളികകളും കൂടെ കരുതേണ്ടതാണ്. വ്രതം തുടങ്ങുന്നതോടൊപ്പം വ്യായാമം കൂടി തുടങ്ങിയാല്‍ മലകയറ്റം അനായാസമാകും. യാത്രക്കിടയില്‍ തലകറക്കം, ഛര്‍ദ്ദി ഇവ മുന്‍പേ അനുഭവപ്പെട്ടിട്ടുളളവര് അതിനുളള മരുന്നുകൂടി കരുതണം. ഛര്ദ്ദിക്കുളള മരുന്ന് യാത്ര പുറപ്പെടുന്നതിനു അര മണിക്കൂര്‍ മുന്‍പെങ്കിലും കഴിച്ചിരിക്കണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. ഇരുമുടിയിലും സഞ്ചിയിലും ആവശ്യത്തിനുളള സാധനങ്ങള്‍ മാത്രം കരുതുക.
2. മലകയറ്റം ആരംഭിക്കും മുന്‍പ് ലഘുഭക്ഷണം മാത്രം കഴിക്കുക
3. കുട്ടികളുടെ കൈയില്‍ പേര്, മേല്‍വിലാസം, കൂടെയുളളവരുടെ ഫോണ്‍നമ്പര്‍, വീട്ടിലെ നമ്പര്‍ ഇവയുളള ടാഗ് കെട്ടുക.
4. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാല്‍ പമ്പ ആശുപത്രിയില്‍ പരിശോധിക്കുക. മരുന്നു കഴിക്കുന്നവരും പ്രമേഹം, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം മുതലായവ ഉളളവരും പമ്പാ ആശുപത്രിയില്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തണം. ഇടയ്ക്ക് വിശ്രമിക്കുക. സാവധാനം മലകയറുക.
5. കുട്ടികളെ തനിയെ വിടരുത്. ഓടാന്‍ അനുവദിക്കരുത്.
6. ശുദ്ധമായ വെളളം കുടിക്കുക, തിളപ്പിച്ചാറിയ വെളളം നന്ന്.
7. അമിതമായ തളര്‍ച്ച, നെഞ്ചിടിപ്പ്, വിയര്‍പ്പ്, ശ്വാസം മുട്ടല്‍, നെഞ്ചുവേദന അനുഭവപ്പെട്ടാല്‍ അവിടെ ഇരുന്ന് ടോള്‍ ഫ്രീ നമ്പര്‍ വഴിയോ ഏറ്റവും അടുത്തുളള ഇ.എം.സിയില്‍നിന്നോ വൈദ്യ സഹായം തേടുക.
8. മുട്ടു വേദന ഉളളവര്‍ നീ ക്യാപ് ധരിക്കണം.
9. സന്നിധാനം ആശുപത്രിയിലും പരിശോധന നടത്തിയ ശേഷം പടി കയറാം. വരിയില്‍ നീണ്ടനേരം നിന്ന് പടികയറുമ്പോള്‍ മുതിര്‍ന്നവര്‍ക്കും, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയവ ഉളളവര്‍ക്കും നെഞ്ചിടിപ്പും തളര്‍ച്ചയും തലകറക്കവും അനുഭവപ്പെടും. വകവയ്ക്കാതെ ദര്‍ശനം തുടര്‍ന്നാല്‍ ഹൃദയാഘാതം ഉണ്ടാകാം. തിരുമുറ്റത്ത് കൊടിമരച്ചുവട്ടിലെ സഹാസ് കാര്‍ഡിയോളജിയുടെ പ്രത്യേക ക്ലിനിക്കില്‍ പരിശോധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: