ബെംഗളൂരു: കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്നും അറസ്റ്റിലായ ഭീകരരിൽ നിന്നും കൂടുതൽ വിശദാംശങ്ങൾ എന്‍ഐഎയ്ക്കു ലഭിച്ചു. കൊല്ലം, മലപ്പുറം കലക്ടറേറ്റ് സ്ഫോടനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ച ബേസ് മൂവ്മെന്റ് എന്ന സംഘടനയുടെ സ്ഥാപകരാണ് ഇവരെന്ന് എന്‍ഐഎ അറിയിച്ചു.
മധുരയില്‍ തിങ്കളാഴ്ച അറസ്റ്റിലായ അബ്ബാസ് അലിയും ചെന്നൈയില്‍നിന്നു പിടിയിലായ ദാവൂദ് സുലൈമാനുമാണു മുഖ്യസൂത്രധാരന്മാര്. കലക്ടറേറ്റ് പരിസരത്തെ പോസ്റ്ററ്റുകള്‍ അച്ചടിച്ചത് കരീമിന്റെ പ്രസ്സിലാണെന്നും 2015 ജനുവരിയിലാണ് സംഘടനയുണ്ടാക്കിയതെന്നും എന്‍ഐഎ അറിയിച്ചു.
ദാവൂദും സംസം കരീമും ചേര്‍ന്നാണു ബോംബ് സ്ഥാപിച്ചത്. അബ്ബാസും ഷംസുദീനും ചേര്‍ന്നാണു ബോംബ് നിര്‍മിച്ചത്. ഉപേക്ഷിച്ച പെന്‍ഡ്രൈവിലെ സന്ദേശങ്ങള്‍ തയാറാക്കിയത് ദാവൂദാണെന്ന് എൻഐഎയ്ക്ക് ഇവരിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്.
ഇവര്‍ അഞ്ചുപേരെയും ഇന്നു ബെംഗളൂരു എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയേക്കും. ഷംസുദ്ദീന്, മുഹമ്മദ് അയൂബ്, അബ്ബാസ് അലി, ദാവൂദ് സുലൈമാന്‍, കരീം എന്നിവരെയാണ് എന്‍ഐഎ പ്രത്യേക കോടതി മുൻപാകെ ഹാജരാക്കുന്നത്. കോടതിയില്‍ ഹാജരാക്കിയതിനുശേഷം തെളിവെടുപ്പിനായി മൈസുരുവിലേക്കു കൊണ്ടുപോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: