തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ 1200 കോടി നല്‍കാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇന്ന് മുതല്‍ ശമ്പളം വിതരണം ചെയ്യുമെന്ന് മന്ത്രി തോമസ് ഐസക്ക്. ആദ്യ ആഴ്ചയില്‍ ശമ്പള തുകയില്‍ നിന്ന് 24000 രൂപയേ പിന്‍വലിക്കാന്‍ സാധിക്കൂ. അക്കൗണ്ടുകളില്‍ പണം ഇന്ന് നിക്ഷേപിക്കും. നോട്ട് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ശമ്പളവിതരണം നടത്തുന്നത് സംബന്ധിച്ച് തീരുമാനിക്കാന്‍ ആര്‍ബിഐ, ബാങ്ക് പ്രതിനിധികള്‍ എന്നിവരുടെ സംയുക്ത യോഗത്തിന് ശേഷമാണ് ശമ്പള തീരുമാനം മന്ത്രി അറിയിച്ചത്.
എസ്ബിഐ, എസ്ബിടി, കാനറാ ബാങ്കുകള്‍ വഴി ആയിരം കോടിരൂപ ഇന്ന് നല്‍കും. ഇതില്‍ ട്രഷറിക്ക് 500 കോടിയും ബാങ്കുകള്‍ക്ക് 500 കോടിയും നല്‍കും. ബാക്കിയുള്ള 200 കോടിരൂപ രണ്ടു ദിവസത്തിനകം ആര്‍ബിഐ നല്‍കും. രാവിലെ 11 മണിയോടെ മാത്രമെ ബാങ്കുകള്‍ക്ക് പണം ലഭ്യമാകൂ. അതിനു ശേഷം മാത്രമെ ശമ്പളം ലഭിക്കൂ. ബാങ്കുകള്‍ ഇതിനു വേണ്ടുന്ന മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.
അഞ്ചുലക്ഷം പെന്‍ഷന്‍കാരും അഞ്ചു ലക്ഷം ശമ്പളക്കാരുമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ശമ്പളവും പെന്‍ഷനുമായി 2400 കോടിയാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതില്‍ 1200 കോടി ബാങ്കുവഴിയും 1200 കോടി ട്രഷറി വഴിയുമാണ് വിതരണം ചെയ്യേണ്ടത്. 2000 ത്തിന്റേയും 500 ന്റേയും നോട്ടുകളായിരിക്കും ലഭിക്കുക. ശമ്പളം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരിന് നിലവില്‍ ഒരു പ്രതിസന്ധിയുമില്ല. ജീവനക്കാര്‍ പരിഭ്രാന്ത്രരായി പണം പിന്‍വലിക്കാന്‍ പോകരുത്. എല്ലാവരുടെയും അക്കൗണ്ടുകളിലും പണം എത്തും.
നോട്ട് പിന്‍വലിച്ചപ്പോള്‍ 1000,500 നോട്ടുകളായി മൂന്നര ലക്ഷം കോടി രൂപയുടെ കള്ളപ്പണം ബാങ്കുകളില്‍ തിരിച്ചു വരുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നത്. തീരുമാനം വന്ന് മൂന്നാഴ്ച പിന്നിടുന്നതിന് മുമ്പ് 65 ശതമാനം ബാങ്കില്‍ നിക്ഷേപിക്കപ്പെട്ട് കഴിഞ്ഞു. ഇന്നത്തെ സ്ഥിതി വച്ച് നോക്കിയാല്‍ കള്ളപ്പണം ഒരു ലക്ഷം കോടി രൂപയായി കുറയും. മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: