ആലപ്പുഴ: തോട്ടപ്പള്ളി, അര്‍ത്തുങ്കല്‍ ഫിഷിങ് ഹാര്‍ബറുകളുടെ നവീകരണ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം സഹായം നല്‍കുമെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിങ് അറിയിച്ചു. 2004 ഡിസംബര്‍ നാലിനു നിര്‍മ്മാണോദ്ഘാടനം ചെയ്ത് 2011 ഏപ്രിലില്‍ പ്രവര്‍ത്തനമാരംഭിച്ച തോട്ടപ്പള്ളി ഹാര്‍ബറില്‍ ചുറ്റും മണലടിഞ്ഞു പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. മണല്‍ പൂര്‍ണമായി നീക്കം ചെയ്യാന്‍ സാധിച്ചില്ല.
ദേശീയ ജല ഊര്‍ജ്ജ ഗവേഷണകേന്ദ്രം 100 മീറ്റര്‍ ചുറ്റളവില്‍ മണല്‍ നീക്കം ചെയ്ത് തുറമുഖം പ്രവര്‍ത്തനക്ഷമമാക്കാനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചിരുന്നു. ഹാര്‍ബറിലെ ബണ്ട് പുനരുദ്ധാരണവും, ലേല ഹാളിന്റെ നിര്‍മ്മാണവും, മണല്‍ നീക്കം ചെയ്യാനുള്ള സംവിധാനവും, അനുബന്ധ റോഡുകളുടെ നിര്‍മ്മാണവുമാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതിനാവശ്യമായ തുകയ്ക്കുള്ള കേന്ദ്ര സഹായം ആവശ്യപ്പെട്ട് സംസ്ഥാന ഫിഷറീസ് മന്ത്രാലായം കേന്ദ്ര സര്‍ക്കാരിനു കത്ത് നല്‍കിയിരുന്നു.
അര്‍ത്തുങ്കല്‍ ഫിഷിങ് ഹാര്‍ബറിന്റെ നിര്‍മ്മാണത്തിന് 49.39 കോടി രൂപ കേന്ദ്രം അനുവദിച്ചിരുന്നു. കൂടുതല്‍ തുക ആവശ്യമാണ്.ചെന്നൈ ഐഐടിയില്‍ നിന്നുള്ള വിദഗ്ദ്ധ സംഘം ഹാര്‍ബറിന്റെ ഉയരം കൂട്ടാനുള്ള നിര്‍ദേശം മുന്നോട്ടു വച്ചിട്ടുണ്ട്. നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ 61.57 കോടി രൂപയുടെ അധിക ചെലവു വരും.
ഈ രണ്ടു പദ്ധതികള്‍ക്കുമുള്ള കേന്ദ്രസഹായം ഉടന്‍ ലഭ്യമാക്കുമെന്നും, ഫിഷറീസ് മന്ത്രാലയത്തില്‍ നിന്നും സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ സാധിച്ചില്ലെങ്കില്‍, കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിനു കീഴിലുള്ള സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സഹായം ഉറപ്പാക്കുമെന്നും രാധാമോഹന്‍സിങ് കെ.സി. വേണുഗോപാല്‍ എംപിക്ക് ഉറപ്പു നല്കി. കേന്ദ്ര ഫിഷറീസ് സെക്രട്ടറി ദേവേന്ദ്ര ചൗധരിയുമായും, ജോയിന്റ് സെക്രട്ടറി ആദിത്യ ജോഷിയുമായും എംപി ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: