ദശാബ്ദങ്ങളായി പാക്കിസ്ഥാന് ഭാരതസൈനികരുടെ രക്തത്തിനായി ദാഹിക്കുകയാണ്. പാത്തും പതുങ്ങിയും രാത്രിയുടെ മറവിലും പാക്ക് സൈന്യം നേരിട്ടും, അവര്‍ പരിശീലിപ്പിച്ചയക്കുന്ന ഭീകരരും അതിര്‍ത്തികടന്ന് അക്രമങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഈ വര്‍ഷംതന്നെ നിഷ്ഠുരമായ മൂന്ന് ആക്രമണങ്ങള്‍ നടത്തി വെല്ലുവിളി ഉയര്‍ത്തി. ആദ്യം പഞ്ചാബിലെ പത്താന്‍കോട്ട് സൈനിക കേന്ദ്രത്തിലെത്തി വെടി ഉതിര്‍ത്തു. നാല് ഭീകരരെ കൊന്നെങ്കിലും മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കും ജീവഹാനിയുണ്ടായി. ജമ്മുകശ്മീരിലെ ഉറിയിലെ സൈനിക താവളത്തില്‍ സപ്തംബര്‍ 18നാണ് അക്രമണം നടത്തിയത്. 19 സൈനികരെ വധിച്ചു. കശ്മീര്‍ താഴ്വാരം സംഘര്‍ഷഭരിതമായ സമയത്താണ് ഉറി സംഭവം.
അക്ഷരാര്‍ത്ഥത്തില്‍ ഭാരതത്തെ പ്രകോപിപ്പിക്കുന്ന കൃത്യമായി ഇത്. അതിന് അല്പം മുന്‍പ് ഭീകരരും പാക്ക് സൈനികരും പലപ്പോഴായി 85 പേരെ കൊന്നിട്ടുമുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് ഭാരതസൈന്യം കനത്ത തിരിച്ചടി നല്കി. ഉറിയില്‍ വീരമൃത്യു വരിച്ച സൈനികരുടെ ഇരട്ടിയിലധികം പാക്ക് സേനയില്‍പ്പെട്ടവര്‍ക്കും ഭീകരര്‍ക്കും ജീവഹാനിയുണ്ടായി. കഴിഞ്ഞവര്‍ഷം തുടക്കം മുതല്‍ പാക്കിസ്ഥാന് പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഗുരുദാസ്പൂരിലും മറ്റും പാക്കിസ്ഥാന് കരുതിക്കൂട്ടി കുഴപ്പങ്ങളുണ്ടാക്കി. കശ്മീരിനുവേണ്ടി ഏഴുപതിറ്റാണ്ടായി പാക്കിസ്ഥാന് സംഘര്‍ഷം സൃഷ്ടിക്കുകയാണ്. മൂന്ന് യുദ്ധങ്ങളും നടന്നു. യുദ്ധങ്ങളെല്ലാം പാക്കിസ്ഥാന് തുടങ്ങിവച്ചതാണ്. എങ്കിലും പാക്കിസ്ഥാനെ പാഠം പഠിപ്പിക്കാന്‍ നമ്മുടെ സൈന്യത്തിന് സാധിച്ചു.
യുദ്ധത്തില്‍ സൈന്യം നേടുന്ന വിജയങ്ങളെല്ലാം രാഷ്ട്രീയ നേതൃത്വം കീഴടങ്ങി പാക്കിസ്ഥാന് നേട്ടമുണ്ടാക്കിക്കൊടുക്കുന്നതായിരുന്നു മുമ്പത്തെ ചരിത്രം. പാക്കിസ്ഥാന് ഭാരതത്തിന്റെ കുറേ ഭാഗം കയ്യടക്കിവയ്ക്കാന്‍ അവസരം ലഭിച്ചത് അതുകൊണ്ടാണ്. ആസാദ് കശ്മീര്‍ എന്നറിയപ്പെടുന്ന പാക്കിസ്ഥാന് കൈവശംവച്ചു വരുന്ന ഭാരത മണ്ണ് അവര്‍ക്കിപ്പോള്‍ ഭീകരതയുടെ വിളഭൂമിയാണ്. ഭാരതവും പാക്കിസ്ഥാനുമായുണ്ടായ 1947 ലെ ഒന്നാമത്തെ യുദ്ധത്തിലാണ് ഈ ഭൂമി പാക്കിസ്ഥാന്റെ കക്ഷത്തിലായത്. അത് തിരിച്ചുപിടിക്കാനുള്ള ഒരു ശ്രമവും ആദ്യകാലത്ത് നമ്മുടെ ഭാഗത്തുനിന്നുണ്ടായില്ല. ഈ 13297 ചതുരശ്ര കിലോമീറ്റര്‍ ഭൂമി ഭാരതത്തെ സംബന്ധിച്ചടുത്തോളം തന്ത്രപ്രധാനമായ സ്ഥലമാണ്. അവിടെ പാക്കിസ്ഥാന് നേടിയെടുത്ത സ്വാധീനമാണ് ഭാരതത്തെ എളുപ്പം മാന്തുവാനും സൈനികരെയും സാധാരണക്കാരെയും കശാപ്പുചെയ്യാനുള്ള സൗകര്യമൊരുക്കുന്നത്. ഇതിന് അവസാനം കാണാനുള്ള സമയമായി.
പാക്കിസ്ഥാന് ഇപ്പോള്‍ നിരന്തരം സൃഷ്ടിക്കുന്ന പ്രകോപനവും നഗ്രോതയിലെ ഭീകരാക്രമണവും ഒരവസരമായി കാണേണ്ടതുണ്ട്. നഗ്രോതയിലെ 16-ാം കോര്‍ സൈനിക ആസ്ഥാനത്താണ് ഏറ്റവും ഒടുവില്‍ ഭീകരാക്രമണം. ഏഴു സൈനികര്‍ വീരമൃത്യു വരിച്ചു. ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്കി. ഏഴുപേരെ കൊന്നു. ആയിരത്തോളം സൈനികരും അവരുടെ കുടുംബങ്ങളും തങ്ങുന്ന ക്യാമ്പില്‍ നിന്ന് സാഹസികമായാണ് കുടുംബങ്ങളെ സംരക്ഷിച്ചത്. കുടുംബങ്ങളെ ബന്ദിക്കളാക്കാന്‍ ഭീകരര്‍ ആസുത്രണം ചെയ്ത പദ്ധതി വിജയിച്ചില്ല. നവജാത ശിശുക്കള്‍ക്കൊപ്പം വീട്ടിലുണ്ടായിരുന്ന രണ്ടു സൈനിക ഓഫീസര്‍മാരുടെ ഭാര്യമാര്‍ സമയോചിതമായി നടത്തിയ നീക്കം വിജയം കണ്ടു.
സൈനിക താവളത്തില്‍ പോലീസ് വേഷത്തില്‍ അതിക്രമിച്ചു കടന്ന് ഭീകരര്‍ സൈനിക കുടുംബങ്ങള്‍ താമസിക്കുന്ന രണ്ടു കെട്ടിടങ്ങളിലേക്കാണ് നീങ്ങിയത്. ഭീകരര്‍ വരുന്നത് മനസ്സിലാക്കിയ ഇരുവരും വീട്ടുസാധനങ്ങള്‍ അടുക്കിവച്ചു വഴി തടസ്സപ്പെടുത്തി അകത്തേക്കു കടക്കുന്നത് തടഞ്ഞു. ഭീകരര്‍ക്ക് അകത്തേക്കു കടക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ കേള്ക്കേണ്ടിവരുമായിരുന്ന വാര്‍ത്ത അതിദാരുണമായേനെ. സൈനിക ഓഫീസര്‍മാരുടെ കുടുംബാംഗങ്ങളെ ഭീകരര്‍ ബന്ദികളാക്കിയെങ്കിലും രണ്ടു സ്ത്രീകളും രണ്ടു കുട്ടികളും 12 ജവാന്മാരും അടക്കമുള്ള ബന്ദികളെ സുരക്ഷിതരാക്കാന്‍ സൈന്യത്തിനായി. പകല്‍ മുഴുവന്‍ നീണ്ട സൈനിക നടപടിക്കുശേഷമാണ് മോചിപ്പിക്കല്‍ പൂര്‍ത്തിയായത്.
പുലര്‍ച്ചെ അഞ്ചരയോടെ ഗ്രനേഡ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഭീകരര്‍ അകത്തുകടന്നത്. തുടര്‍ന്നു തലങ്ങും വിലങ്ങും വെടിയുതിര്‍ത്തു. പാക്കിസ്ഥാന് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു മേജര്‍മാര്‍ അടക്കം ഏഴു സൈനികരാണ് വീരമൃത്യു വരിച്ചത്. പുതിയ സൈനികമേധാവി ചുമതലയേറ്റ ദിവസമാണ് പാക്കിസ്ഥാന് ഭാരതത്തിന്റെ മര്‍മ്മത്ത് തോണ്ടിയത്. ഇത് ക്ഷമിക്കാനോ പൊറുക്കാനോ സാധിക്കുന്നതല്ല. നമ്മുടെ സൈനികരുടെ രക്തത്തിന് ദാഹിക്കുന്ന പാക്കിസ്ഥാന് ഒരുവട്ടംകൂടി നാവുനീട്ടാന്‍ പറ്റാത്തവിധമുള്ള പ്രഹരം നല്‍കേണ്ട സമയമായി. രാജ്യം ഒറ്റക്കെട്ടായി സൈന്യത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുന്നേറുകതന്നെ വേണം. അതിര്‍ത്തിയില്‍ പാക്കിസ്ഥാന് പ്രകോപനം സൃഷ്ടിക്കുമ്പോള്‍ കേരളത്തിലും സംഭവങ്ങളുണ്ടാക്കാന്‍ ഒരുപറ്റം ഒരുങ്ങിപ്പുറപ്പെട്ടതായും വാര്‍ത്തയുണ്ട്. അതുകൊണ്ടുതന്നെ കേരളവും അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിതെന്ന് ഓര്‍മ്മിപ്പിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: