ഇടുക്കി: കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ഇ.എം ആഗസ്തിയുടെ ഉടമസ്ഥതയിലുള്ള സുഗന്ധഗിരി കമ്പനിയുടെ 28 ലക്ഷത്തിന്റെ കള്ളപ്പണം പിടിച്ച സംഭവത്തില്‍ അന്വേഷണം ആദായ നികുതി വകുപ്പിന് . ഒരാഴ്ച മുമ്പാണ് കമ്പംമെട്ട് പോലീസ് തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് വന്ന പിക്ക് അപ്പ് വാനില്‍ നിന്ന് 28 ലക്ഷം പിടിച്ചത്. ഏലക്കായചാക്കുകള്ക്കിടയിലായിരുന്നു പണം ഒളിപ്പിച്ചിരുന്നത്. പണം നെടുങ്കണ്ടം ട്രഷറിയില്‍ അടച്ച പോലീസ് കേസ് സംബന്ധിച്ച് വിവരങ്ങള്‍ എറണാകുളത്തെ ആദായനികുതി വകുപ്പിന് കൈമാറി. വാഹനവും ഏലക്കായും ദേവികുളം ആര്‍ഡിഒ കോടതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പണം ഇ.എം. ആഗസ്തിയുടെ കമ്പനിയുടെ പേരിലുള്ളതാണെന്ന് കമ്പനി അധികൃതര്‍ സ്ഥിരീകരിച്ചെങ്കിലും ഒരാഴ്ച കഴിഞ്ഞിട്ടും പണത്തിന്റെ ഉറവിടം കാണിക്കാന്‍ കഴിഞ്ഞിട്ടില്ല. സുഗന്ധഗിരി കമ്പനിയെക്കുറിച്ചുള്ള വിവരങ്ങള്‍ ആദായനികുതി വകുപ്പ് ശേഖരിച്ച് വരികയാണ്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നെടുങ്കണ്ടം കോടതിയില്‍ അപേക്ഷ നല്കി 28 ലക്ഷം രൂപയും ഏറ്റെടുക്കും. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഏലം ലേലക്കമ്പനികള്‍ തമ്മിലുള്ള കുടിപ്പകയെത്തുടര്‍ന്നാണ് സുഗന്ധഗിരിയുടെ കള്ളപ്പണത്തെക്കുറിച്ചുള്ള വിവരം ഇടുക്കിയിലെ ഒരു പോലീസ് ഉദ്യോഗസ്ഥന് ചോര്‍ന്ന് കിട്ടിയത്. ഈ ഉദ്യോഗസ്ഥന് കമ്പംമെട്ട് എസ്.ഐയെ വിവരം അറിയിക്കുകയായിരുന്നു. കള്ളപ്പണക്കേസ് വിവാദമായതോടെ സുഗന്ധഗിരി ടീം എന്ന പേരിലുള്ള വാട്സ് ആപ്പ് ഗ്രൂപ്പില്‍ കമ്പനിയെ ന്യായീകരിച്ച് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
‘കമ്പനിയുടെ ഓണററി ചെയര്മാന് മാത്രമായ അഡ്വ. ഇ. എം. അഗസ്തിക്ക് കമ്പനിയുടെ സാമ്പത്തിക ഇടപാടുകളില്‍ യാതൊരു ബന്ധവും ഇല്ല. അഡ്വ. ഇ.എം. അഗസ്തിയുടെ 28 ലക്ഷം രൂപയുടെ കള്ളപ്പണം പിടിച്ചു എന്നുള്ള പ്രചാരണത്തിന് അടിസ്ഥാനമില്ല. കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍ വില്‍പ്പന നികുതി , സ്പൈസസ് ബോര്‍ഡ് എന്നിവയുടെ ഓഡിറ്റിന് വിധേയവുമാണ്. കമ്പനിയുടെ എല്ലാ സാമ്പത്തിക ഇടപാടുകളും മാനേജിങ് ഡയറക്ടറുടെ നിയന്ത്രണത്തിലാണ് നടക്കുന്നതെന്നുമാണ് പോസ്റ്റിലുള്ളത്. പിടിച്ചെടുത്ത പണം തിരികെ ലഭിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വാട്സ് ആപ്പ് സന്ദേശത്തിലുണ്ട്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ആര്‍ഡിഒ കോടതിയില്‍ നിന്നും, പിടിച്ചെടുത്ത ഏലക്കയും പിക്ക് അപ്പ് ജീപ്പും കമ്പനിക്ക് വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: