ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടത്തിലേക്ക് കരുത്തരായ ലിവര്‍പൂളിന് ഇനി ഒരു ചുവട്. ക്വാര്‍ട്ടറില്‍ ലീഡ്സ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളിന് കീഴടക്കി സെമിയിലെത്തി ലിവര്‍പൂള്‍. ഷൂട്ടൗട്ടില്‍ ന്യൂകാസില്‍ യുണൈറ്റഡിനെ കീഴടക്കി ഹള്‍ സിറ്റിയും അവസാന നാലിലിടം നേടി.
ആന്‍ഫീല്‍ഡില്‍ ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. ഇടവേളക്കു ശേഷം 76ാം മിനിറ്റില്‍ ദിവൊക്ക് ഒറിജിയും അഞ്ച് മിനിറ്റിനു ശേഷം കൗമാര താരം ബെന്‍ വുഡ്ബേണുമാണ് ഗോള്‍ നേടിയത്. ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്നേട്ടക്കാരനുമായി വുഡ്ബേണ്‍. ഗോള്‍ നേടുമ്പോള്‍ 17 വര്‍ഷവും 45 ദിവസവും പ്രായം. മൈക്കിള്‍ ഓവന്റെ റെക്കോഡാണ് തിരുത്തിയത്. 17 വര്‍ഷവും 143 ദിവസവും പ്രായമുള്ളപ്പോള്‍ ഓവന്റെ ആദ്യ ഗോള്‍.
നിശ്ചിത സമയത്തും അധിക സമയത്തും ഓരോ ഗോള്‍ നേടി പിരിഞ്ഞതോടെയാണ് ഹള്‍-ന്യൂകാസില്‍ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. അധികസമയത്ത് 98ാം മിനിറ്റില്‍ മുഹമ്മദ് ദിയാമെ ന്യൂകാസിലിനെ മുന്നിലെത്തിച്ചു. ഒരു മിനിറ്റിനു ശേഷം റോബര്‍ട്ട് സ്നോദ്ഗ്രസ് ഹള്ളിനെ ഒപ്പമെത്തിച്ചു. ഷൂട്ടൗട്ടില്‍ 3-1നായിരുന്നു ജയം. പത്തുപേരുമായി കളിച്ചാണ് ഹള്‍ ആദ്യമായി സെമിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: