കണ്ണൂര്‍: പിണറായിയുടെ പോലീസ് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച ആര്‍എസ്എസ് പ്രവര്ത്തകന് കോടതി ജാമ്യം അനുവദിച്ചു. മാഹി ചെമ്പ്രയിലെ സുബീഷിനാണ് കോടതി ജാമ്യം അനുവദിച്ചത്. സിപിഎം പ്രവര്ത്തകന് വാളാങ്കിച്ചാലിലെ മോഹനന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് നവംബര്‍ 17 ന് വാഹനം തടഞ്ഞ് വെച്ച് സുബീഷിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മൂന്ന് ദിവസത്തോളം പോലീസ് കസ്റ്റഡിയില്‍ വെച്ച് പോലീസ് മൂന്നാം മുറക്ക് വിധേയനാക്കിയത് ഏറെ വിവാദമായിരുന്നു. ആര്‍എസ്എസിന് ബന്ധമില്ലാത്ത തലശ്ശേരിയിലെ ഫസല്‍ കൊലപാതകത്തില്‍ ആര്‍എസ്എസ് നേതാക്കന്മാരുടെ പേര് പറയണമെന്നാവശ്യപ്പെട്ടായിരുന്നു പോലീസിന്റെ മര്‍ദ്ദനം. ഐപിസി 212-ാം വകുപ്പ് ചുമത്തിയാണ് സുബീഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. മോഹനന് വധക്കേസിലെ പ്രതികളെ ഒളിവില്‍ പോകാന്‍ ഫോണില്‍ കൂടി സഹായിച്ചുവെന്നതാണ് സുബീഷിനെതിരായ കേസ്. ശാസ്ത്രീയമായ യാതൊരു തെളിവുമില്ലാതെയായിരുന്നു ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. സാധാരണയായി സ്റ്റേഷന് ജാമ്യം ലഭിക്കാവുന്ന വകുപ്പായിട്ടും സുബീഷിനെ രാത്രിയില്‍ മജിസ്ട്രേട്ടിന്റെ ചേംബറില്‍ ഹാജരാക്കി റിമാന്റ് ചെയ്യിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സുബീഷിന്റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ പോലീസ് എതിര്‍ക്കുകയും ചെയ്തു. എന്നാല്‍ നിസ്സാര വകുപ്പായതിനാല്‍ കോടതി സുബീഷിന് ജാമ്യം അനുവദിച്ചു. പ്രതിക്ക് വേണ്ടി അഡ്വ.പ്രേമരാജന്‍ കോടതിയില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: