കണ്ണൂര്‍: ആര്‍എസ്എസ് ആറാട്ടുവയല്‍ ശാഖാ കാര്യവാഹ് വളപട്ടണം മന്നയിലെ ബെന്നറ്റിന്റെ മകന് ബിനോയിയെ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് വളപട്ടണം, പുതിയതെരു പഞ്ചായത്തുകളില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. സമാധാനം നിലനില്‍ക്കുന്ന വളപട്ടണത്ത് സിപിഎം നടത്തിയ ഏകപക്ഷീയമായ അക്രമത്തില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താലിന് കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ വിഭാഗത്തില്‍പ്പെട്ടവരും പിന്തുണ നല്‍കിയിരുന്നു. കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞ് കിടന്നു. വാഹനങ്ങളെയും ബാങ്കുകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് ബിനോയിയെ ബൈക്കിലെത്തിയ സിപിഎം സംഘം അക്രമിച്ചത്. ബൈക്കില്‍ പിന്തുടര്ന്നെത്തിയ സംഘം വീടിന് സമീപത്ത് വെച്ചാണ് അക്രമം നടത്തിയത്. ബിനോയിയുടെ ഇരു കാലുകളും പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. ഗുരുതരമായി പരിക്കേറ്റ ബിനോയിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇയാള്‍ പൂര്‍ണ്ണമായും അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: