തിരുവനന്തപുരം: അച്ചടക്കലംഘനം നടത്തിയെന്ന പരാതിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗവും മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനുമായ സഞ്ജു സാംസണിനെതിരെ കെസിഎയുടെ അന്വേഷണം. സഞ്ജുവി സാംസനോട് വിശദീകരണം തേടാനും ഹിയറിങ്ങിന് ഹാജരാകനുമായി കെസിഎ നോട്ടീസ് നല്‍കും.
രഞ്ജി ട്രോഫിയില്‍ മുംബൈയില്‍ നടന്ന ഗോവയ്ക്കെതിരായ മത്സരത്തില്‍ പൂജ്യനായി പുറത്തായശേഷം സഞ്ജു ഡ്രസിങ് റൂമിലെത്തി ബാറ്റ് തറയിലടിച്ച് രോഷം പ്രകടിപ്പിച്ചുവെന്നും മത്സരശേഷം ടീം മാനേജ്മെന്റിന്റെ അനുമതിയില്ലാതെ പുറത്തുപോയി എന്നുമാണ് ആക്ഷേപം. ആന്ധ്രക്കെതിരെയും മോശം ഫോം പുലര്‍ത്തിയതിനെ തുടര്‍ന്ന് ത്രിപുരയ്ക്കെതിരായ കളിയില്‍ നിന്ന് ഒഴിവാക്കി. ഇതേത്തുടര്‍ന്ന് സഞ്ജുവിന്റെ അച്ഛന് വിശ്വനാഥ് ബിസിസിഐ ഭാരവാഹിയും കെസിഎ പ്രസിഡന്റുമായ ടി.സി. മാത്യുവിനോട് ഫോണില്‍ അപമര്യാദയായി പെരുമാറിയെന്നും പരാതി ഉയര്‍ന്നു.
രഞ്ജി സീസിനിലെ ആദ്യമത്സരത്തില്‍ സെഞ്ച്വറി നേടിയ സഞ്ജു തുടര്‍ന്നും മോശം ഫോമിലായിരുന്നു. ഏഴുമത്സരത്തില്‍ നിന്ന് 11 ഇന്നിങ്സുകളില്‍ 334 റണ്‍സാണ് നേടിയത്. പുറത്തുപോയ സംഭവം വിവാദമാക്കേണ്ടതെന്നായിരുന്നു മാനേജ്മെന്റ് നിലപാട്. ബിസിഐയുടെ നിയമമനുസരിച്ച് ഒരു കളിക്കാരനോ ഒഫിഷ്യലോ അനുവാദമില്ലാതെ പുറത്തുപോകുന്നത് ഗുരുതരമായ അച്ചടക്കലംഘനമാണ്. സഞ്ജുവിനെതിരായ പരാതി ഗൗരവകരമാണെന്നും നോട്ടീസ് നല്‍കുമെന്നും കെസിഎ സെക്രട്ടറി ടി.എന്‍. അനന്തനാരായണന്‍ ‘ജന്മഭൂമി’യോട് പറഞ്ഞു. കെഎസിഎയിലെ രണ്ട് മുതിര്‍ന്ന ഭാരവാഹികളും രണ്ട് മുതിര്‍ന്ന കളിക്കാരും വിവാദം അന്വേഷിക്കും.
ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പിതാവ് വിശ്വനാഥ് പറഞ്ഞു. ടി.സി. മാത്യുവിനെപ്പോലെ ക്രിക്കറ്റ് ലോകത്തെ മുതിര്‍ന്ന ഒരാളോട് താനൊരിക്കലും അപമര്യാദയായി പെരുമാറില്ല. അദ്ദേഹത്തെ വിളിച്ചുവെന്നത് ശരിയാണ്. മകന് പരിക്കാണെന്നും അവന് ചികിത്സയ്ക്കായി ക്യാമ്പില്‍ നിന്ന് ഒഴിവാക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. മാത്യു സാറിനെ നേരില്‍ കാണാന്‍ പറ്റുമോ എന്നു ചോദിച്ചു. കാണാനാകില്ലെന്ന് മറുപടി പറഞ്ഞു. ഇതുമാത്രമേ അറിയാവൂ. വിവാദത്തിന് പുറകിലെന്താണെന്ന് അറിയില്ലെന്നും വിശ്വനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: