എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയില്‍ പാര്‍ക്കിംഗ്, ശൗചാലയം നിരക്കുകള്‍ ഏകീകരിക്കാന്‍ പത്തനംതിട്ട ജില്ലാ ജഡ്ജിയും ദേവസ്വം ബോര്‍ഡ് സ്പെഷ്യല്‍ കമ്മീഷണറുമായ എം. മനോജ് കര്‍ശന നിര്‍ദ്ദേശം നല്കി. ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ള നിരക്കുകള്‍ മറ്റ് സ്വകാര്യ പാര്‍ക്കിംഗ് ശൗചാലയം നടത്തിപ്പുകാര്‍ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
എരുമേലിയിലെത്തിയ അദ്ദേഹം ദേവസ്വം ബോര്‍ഡ്, പഞ്ചായത്ത്, ഹെല്‍ത്ത്, റവന്യൂ വകുപ്പ് എന്നിവരുമായി ദേവസ്വം ഹാളില്‍ നടത്തിയ അടിയന്തര യോഗത്തിലാന്ന് തീരുമാനമായത്.
പാര്‍ക്കിംഗ് മൈതാനങ്ങളിലും, ശൗചാലയങ്ങളിലും, ഹോട്ടലുകളിലും അടക്കം കരാറുകാരും കച്ചവടക്കാരും തോന്നിയ പടിയാണ് ഫീസ് ഈടാക്കുന്നത്. ഇതു സംബന്ധിച്ച് ‘ജന്മഭൂമി’ കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്തയെ തുടര്‍ന്ന് കോട്ടയം ആര്‍ഡിഒ കെ. രാംദാസിന്റെ നേതൃത്വത്തില്‍ എരുമേലി പഞ്ചായത്ത് ഹാളില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമായില്ല. തീര്‍ത്ഥാടകര്‍ക്ക് മികച്ച സൗകര്യമാണ് നല്‍കുന്നതെന്നും നിരക്കുകള്‍ കുറക്കാന്‍ കഴിയില്ലന്നും കരാറുകാര്‍ വ്യക്തമാക്കിയതോടെയാണ് യോഗം തീരുമാനമാകാതെ പിരിഞ്ഞത്.
എന്നാല്‍ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയില്‍ വ്യാപകമായി നടക്കുന്ന പകല്‍കൊള്ളക്കെതിരെ പ്രതിഷേധം നിലനില്‍ക്കെയാണ് ഇന്നലെ ദേവസ്വം ബോര്‍ഡ് സ്പെഷ്യല്‍ കമ്മീഷണര്‍ കൂടിയായ ജില്ലാ ജഡ്ജി എം. മനോജ് ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. എരുമേലിയിലെ ശൗചാലയങ്ങളുടെ ലിസ്റ്റ് എടുത്ത് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്കാന് ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തി. ലൈസന്‍സ് ഇല്ലാത്ത മുഴുവന്‍ കടകള്‍ക്കും ലൈസന്‍സ് എടുക്കാന്‍ പഞ്ചായത്ത് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്കി.
അഞ്ഞൂറിലധികം കടകള്‍ പ്രവര്‍ത്തിക്കുന്ന എരുമേലിയില്‍ ദേവസ്വം ബോര്‍ഡ് കരാര്‍ നല്കിയ കടക്കാര് മാത്രമാണ് ലൈസന്‍സുകള്‍ എടുത്തിട്ടുള്ളതെന്നും അധികൃതര്‍ പറഞ്ഞു.
ലൈസന്‍സുകള്‍ എടുക്കാത്തതുമൂലം പഞ്ചായത്തിന്റെ വരുമാനത്തിലും വന്‍ കുറവാണുണ്ടായിരിക്കുന്നതെന്നും, എന്നാല്‍ ലൈസന്‍സ് ഇല്ലാത്തതുമൂലം കടകളില്‍ പരിശോധന നടത്താന്‍ കഴിയുന്നില്ലെന്നും അധികൃതര്‍ പറയുന്നു. അമിത നിരക്ക് ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി എടുക്കാനും നിര്‍ദ്ദേശിച്ചു.
യോഗത്തില്‍ റവന്യൂ കണ് ട്രോള്‍ റൂം ഓഫീസര്‍ പി.പി. ചാക്കോ, ദേവസ്വം എ.ഒ. പി.എന്‍. ശ്രീകുമാര്‍, പഞ്ചായത്ത് സെക്രട്ടറി പി.എ.നൗഷാദ്, ആരോഗ്യ വകുപ്പ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിനോദ്, സേവാസമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: