കോട്ടയം: ഹരിതകേരളം മിഷന്‍പദ്ധതിയുടെ ഭാഗമായി എട്ടിനു ജനറല്‍ ആശുപത്രി ശുചീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന അടിയന്തിര നഗരസഭാകൗണ്‍സില്‍ യോഗം തീരുമാനിച്ചു. പൊതുകുളങ്ങള്‍ ഉള്‍പ്പെടെ ശുചീകരിക്കാനുള്ള നിര്‍ദ്ദേശവും കൗണ്‍സില്‍ യോഗത്തിലുയര്‍ന്നു. മുപ്പതിനുള്ളില്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നു പദ്ധതി നടത്തിപ്പിനേപ്പറ്റി തീരുമാനമെടുക്കണമെന്ന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പു മാത്രമാണു നഗരസഭയ്ക്കു നിര്‍ദേശം ലഭിക്കുന്നതെന്നു ചെയര്‍പേഴ്സണ്‍ ഡോ.പി.ആര് സോന പറഞ്ഞു. ഫണ്ട് സംബന്ധിച്ച സംശയങ്ങള്‍ക്ക് നഗരസഭയുടെ മേല്‍നോട്ടത്തില്‍ പദ്ധതി നടപ്പാക്കാനാണു നിര്‍ദേശിച്ചതെന്നും അവര്‍ കൗണ്‍സില്‍ യോഗത്തെ അറിയിച്ചു.
പദ്ധതിയുടെ പ്രാരംഭമായി എന്‍.എസ്.എസ്, കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ നിശ്ചയിച്ചിരുന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ചുള്ള സര്‍വേ വേണ്ടെന്നു വച്ചു. മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ്ങ്, സര്‍വേയ്ക്കു വിദ്യാര്‍ഥികളെ ഉപയോഗിക്കുന്നത് എന്നീ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് സര്‍വേ ഉപേക്ഷിച്ചത്.
നഗരത്തില്‍ പലയിടത്തും മാലിന്യം തള്ളുന്നതു പതിവായിരിക്കുകയാണെന്നു കൗണ്‍സിലര്‍മാര്‍ പരാതിപ്പെട്ടു. ചിറയില്പ്പാടത്തു ദിവസങ്ങളായി ഇത്തരം പ്രശ്നം നിലനില്‍ക്കുന്നതായി വാര്‍ഡ് അംഗം അനീഷയും, കോടിമതയില്‍ സ്വകാര്യ വാഹനത്തിലെത്തി മാലിന്യം വഴിയില്‍ തള്ളുന്നതായി വാര്‍ഡ് അംഗം ഷീജ അനിലും പറഞ്ഞു. ഹരിത കേരള മിഷന് പദ്ധതിയുടെ ഭാഗമായി പുതിയ പദ്ധതികള്‍ തട്ടിക്കൂട്ടിയെടുക്കാതെ നിലവിലുള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കുകയാണു വേണ്ടതെന്ന് അംഗങ്ങള്‍ യോഗത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: