കണ്ണൂര്‍: പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ പദ്ധതിയുടെ ഭാഗമായി ‘എന്റെ നാട് എന്റെ മാലിന്യം’ എന്ന വിഷയത്തില്‍ ജില്ലാ ഭരണകൂടം നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തില്‍ പ്രശാന്ത് പട്ടന് ഒന്നാം സമ്മാനം. മുര്‍ഷിദ് ഷംസിന് രണ്ടാം സമ്മാനവും ജി.പി.കെ മുക്കുന്നിന് മൂന്നാം സമ്മാനവും ലഭിച്ചു. മാലിന്യ പ്രശ്നത്തിന്റെ തീവ്രത ചിത്രീകരിക്കുന്നതിനൊപ്പം ഇതിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളെ പ്രചോദിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഫോട്ടോഗ്രഫി മല്‍സരം ജില്ലാ ഭരണകൂടം പ്രത്യേകം ആരംഭിച്ച ഫേസ്ബുക്ക് പേജ് വഴിയാണ് സംഘടിപ്പിച്ചത്. നവംബര്‍ 18 നും മുതല്‍ 26നുമിടയില്‍ എടുത്ത ഫോട്ടോകളാണ് മല്‍സരത്തിന് പരിഗണിച്ചത്.
പ്ലാസ്റ്റിക് സാധനങ്ങള്‍ ശേഖരിക്കുന്ന ഒരു നാടോടി വൃദ്ധന് ചാക്കുമായി നില്‍ക്കുന്നതിന്റെ തൊട്ടടുത്ത് റോഡരികില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതിന്റെ തലശ്ശേരിയില്‍ നിന്നെടുത്ത ഫോട്ടോയാണ് ഒന്നാം സമ്മാനം നേടിയത്. മാലിന്യവുമായി ബന്ധപ്പെട്ട പ്രശ്നവും പരിഹാരവും ചിത്രീകരിക്കുന്ന ദൃശ്യമാണിതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. പയ്യാമ്പലം ബീച്ചിന്റെ മനോഹരമായ ദൃശ്യത്തിലേക്ക് ഒഴുകിയെത്തുന്ന മാലിന്യച്ചാല്‍ ചിത്രീകരിച്ച ഫോട്ടോ ആണ് രണ്ടാം സമ്മാനത്തിനര്‍ഹമായത്. ദൃശ്യഭംഗി നിറഞ്ഞ കുപ്പം പുഴയുടെ ചിത്രത്തില്‍ രസംകൊല്ലിയായി പരന്നൊഴുകുന്ന മാലിന്യം വ്യക്തമാക്കുന്ന ഫോട്ടോയാണ് മൂന്നാം സ്ഥാനം നേടിയയത്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്, മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫര്‍ സി.സുനില്‍ കുമാര്‍, കേരള കൗമുദി ഫോട്ടോഗ്രാഫര്‍ സത്യന് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. ഡിസംബര്‍ എട്ടിന് ചിറക്കലില്‍ നടക്കുന്ന ഹരിതകേരള മിഷന്റെ ജില്ലാതല ഉദ്ഘാടനച്ചടങ്ങില്‍ വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: