തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് ദര്‍ശനം അനുവദിച്ച എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷിന്റെ നടപടി സുപ്രീംകോടതി ഉത്തരവിന് വിരുദ്ധം. അക്കാരണത്താല്‍ തന്നെ എക്സിക്യൂട്ടീവ് ഓഫീസര്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
2015 ഒക്ടോബര്‍ 5ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍, കീഴ്പതിവുകള്‍, ചടങ്ങുകള്‍, പൂജ എന്നീ കാര്യങ്ങളില്‍ ക്ഷേത്രത്തിലെ മുഖ്യതന്ത്രി നെടുമ്പിള്ളി തരണനല്ലൂര്‍ എന്‍.പി. പരമേശ്വരന് നമ്പൂതിരിപ്പാടിന് മാത്രമേ തീരുമാനമെടുക്കാന്‍ അധികാരമുള്ളൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അത്രയും വ്യക്തമായ ഉത്തരവ് നിലനില്‍ക്കെയാണ് എക്സിക്യൂട്ടീവ് ഓഫീസര്‍ തന്നിഷ്ടപ്രകാരം ക്ഷേത്രദര്‍ശനം സംബന്ധിച്ച വസ്ത്രധാരണത്തിലെ ആചാരവും കീഴ്വഴക്കവും ലംഘിച്ച് നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
അഡ്വ റിയാ രാജിയുടെ ആവശ്യത്തിന്മേല് ബന്ധപ്പെട്ടവരുമായി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്നാണ് കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. ചുരിദാര്‍ അനുവദിക്കണമെന്നോ നിരോധിക്കണമെന്നോ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടില്ല.
ഹൈക്കോടതി ഉത്തരവുണ്ടെന്ന് പറഞ്ഞാണ് പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന ഉത്തരവ് കെ.എന്‍. സതീഷ് പുറപ്പെടുവിച്ചത്. ക്ഷേത്രംതന്ത്രിയുടെയോ ഭരണസമിതി ചെയര്‍മാന്റെയോ എതിര്‍പ്പ് വകവച്ചില്ല. പതിറ്റാണ്ടുകളായി തുടരുന്ന ആചാരവും കീഴ്വഴക്കവും തെറ്റിച്ചതില്‍ പ്രതിഷേധിച്ച് ഭക്തജനങ്ങള്‍ ഇന്നലെ രാവിലെ ഏഴു മുതല്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ റോഡ് ഉപരോധിച്ചു. അല്‍പ്പസമയത്തിനകം പ്രതിഷേധം നാലുനടകളിലേക്കും വ്യാപിപ്പിച്ചു. പ്രതിഷേധം കനത്തതോടെ വിഷയത്തില്‍ ഭരണസമിതി ചെയര്മാന് കൂടിയായ ജില്ലാ ജഡ്ജി ഇടപെട്ടു. ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്തേണ്ടെന്നും ചുരിദാര്‍ വിഷയത്തില്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ പുറപ്പെടുവിച്ച ഉത്തരവ് മരവിപ്പിച്ചിട്ടുണ്ടെന്നും ജില്ലാ ജഡ്ജി ഉറപ്പു നല്‍കിയശേഷമാണ് റോഡുപരോധം ഭക്തജനങ്ങള്‍ അവസാനിപ്പിച്ചത്. പരിഹാരക്രിയയുടെ കാര്യം തന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കാമെന്നും ജില്ലാ ജഡ്ജി വ്യക്തമാക്കി.
എന്നാല്‍ പ്രതിഷേധം അനാവശ്യമാണെന്നായിരുന്നു എക്സിക്യൂട്ടീവ് ഓഫീസറുടെ നിലപാട്. തടയാന്‍ ശ്രമിച്ചാല്‍ പോലീസിന്റെ സഹായം തേടുമെന്നും എതിര്‍പ്പുള്ളവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: