പള്ളുരുത്തി: ഇടക്കൊച്ചിയില്‍ നാലാം ക്ലാസുകാരനെ പട്ടാപകല്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെ ഇടക്കൊച്ചി മംഗള എക്സ് പോര്‍ട്ട്സ് കമ്പനിക്കു സമീപമാണ് സംഭവം. കോണം കോയിക്കര വീട്ടില്‍ വിനുവിന്റെ മകന് അലന് കൃഷ്ണ യെയാണ് മിഠായി നല്കി യുവാവ് ഒപ്പം ചെല്ലുവാന്‍ ആവശ്യപ്പെട്ടത്. പള്ളുരുത്തി എസ്ഡിപിവൈ സ്കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുന്ന് കുട്ടി സ്കൂള്‍ ബസില്‍ നിന്നും ഇറങ്ങിയ ശേഷം റോഡരികിലൂടെ നടന്നുപോകുമ്പോഴാണ് സംഭവം.
കറുത്ത ജാക്കറ്റ് ധരിച്ച യുവാവ് സമീപത്ത് എത്തി മിഠായി പോക്കറ്റില്‍ ഇട്ടു നല്കിയ ശേഷം പിന്തിരിഞ്ഞു നോക്കാതെ ഒപ്പം നടക്കാന്‍ ആവശ്യപ്പെട്ടുവെന്ന് കുട്ടി പറയുന്നു. ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് ഉയര്‍ത്തി കുട്ടിയെ ബലം പ്രയോഗിച്ച് ഒപ്പം കൂട്ടാന്‍ ശ്രമിക്കുന്നതിനിടയില്‍ കുട്ടി കുതറി മാറാന്‍ ശ്രമിച്ചു. പിന്നീട് യുവാവിന്റെ കയ്യിലെ തൂവാല ഉപയോഗിച്ച് മുഖം മറക്കാനുള്ള നീക്കം ചെറുത്തതും, ബഹളം വെച്ചതും നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു.
സമീപത്തുള്ളവര്‍ ഓടിയെത്തിയപ്പോഴേക്കും യുവാവ് സമീപത്തെ മതില് ചാടി കടന്നു കളഞ്ഞു. നാട്ടുകാര്‍ ഇയാളെ പിന്തുടര്ന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കുട്ടിയുടെ സന്ദര്‍ഭോചിതമായ ഇടപെടലാണ് രക്ഷപെടാന്‍ കാരണമായത് സമീപത്തെത്തിയ യുവാവ് ഹിന്ദിയില്‍ സംസാരിച്ചാണ് അടുത്തു കൂടിയതെന്നു് കുട്ടിയുടെ പിതാവ് പറഞ്ഞു.
സംഭവം പള്ളുരുത്തി പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തി യെങ്കിലും വളരെ വൈകിയാണ് പോലീസ് എത്തിയതെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. പടിഞ്ഞാറന്‍ കൊച്ചിയില്‍ രണ്ടാഴ്ചക്കിടെ ഏഴോളം സമാന സംഭവങ്ങള്‍ ഉണ്ടായെങ്കിലും ഗൗരവത്തോടെ ഇടപെടാന്‍ പോലീസ് തയ്യാറായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പള്ളുരുത്തി എസ്ഐ വി.വിമലിന്റെ നേതൃത്വത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: