പള്ളുരുത്തി: രണ്ടാഴ്ചക്കിടയില്‍ പടിഞ്ഞാറന്‍ കൊച്ചിയില്‍ ഏഴോളം കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ ശ്രമങ്ങള്‍ നടന്നതില്‍ രക്ഷിതാക്കള്‍ ആശങ്കയില്‍. 13നും ഏഴു വയസിനും ഇടയില്‍പ്രായമുള്ള വിദ്യാര്‍ത്ഥികളെ സംഘം ലക്ഷ്യമിടുന്നത്. തട്ടിക്കൊണ്ടു പോകല്‍ സംഘങ്ങള്‍ സജീവമാകുമ്പോള്‍ പടിഞ്ഞാറന്‍ കൊച്ചിയിലെ പോലീസ് സംവിധാനവും നിഷ്ക്രിയമാകുന്നുവെന്നും ആക്ഷേപം ഉയരുന്നുണ്ട്.
സംസ്ഥാന രഹസ്യാേന്വഷണ വിഭാഗമുള്‍പ്പെടെ പോലീസിന്റെ വിവിധ ഏജന്‍സികള്‍ നാടു മുഴുവന്‍ തലങ്ങും വിലങ്ങും പായുമ്പോഴാണ് മക്കളെ ഒരുക്കി വിദ്യാലയങ്ങളിലേക്കയക്കുന്ന രക്ഷാകര്ത്താക്കള് വീടുകളില്‍ നെഞ്ചിടിപ്പോടെ കഴിയുന്നത്. പള്ളുരുത്തി എം എല്‍ എ റോഡില്‍ യുകെജി വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ആന്ധ്രാ സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചതാണ് സംഭവങ്ങളില്‍ ഒടുവിലത്തേത്.
നാട്ടുകാര്‍ രക്ഷകരായി രംഗത്തു വരുമ്പോള്‍ പോലീസ് ദുര്ബ്ബലരാകുന്ന കാഴ്ചയാണ് നാട്ടില്‍ കണ്ടു വരുന്നത്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘങ്ങള്‍ യാചക വേഷത്തില്‍ എത്തുന്നത് നാട്ടുകാരേയും കുഴക്കുന്നു. ഇതിനിടയില്‍ തൊഴിലിനായി എത്തുന്ന ഇതരസംസ്ഥാനക്കാര്‍ പലയിടങ്ങളിലായി ആക്രമിക്കപ്പെടുന്ന സംഭവങ്ങളും ആശങ്കകള്‍ക്കിടയാക്കുന്നുണ്ട്. സ്കൂളുകള്‍ കേന്ദ്രീകരിച്ച് രക്ഷാകര്‍തൃസമിതികള്‍ ജാഗ്രതാ സമിതികളായി പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശത്തിന് പ്രസക്തിയേറുന്നുണ്ടെങ്കിലും ദുര്‍ബ്ബലമായ പോലീസ് സംവിധാനം നാട്ടുകാരില്‍ ആശങ്ക യുയര്ത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: