തിരുവനന്തപുരം: സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തിന് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും ഏര്‍പ്പെടുത്തിയ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പൂര്‍ണമായി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സഹകാരികളില്‍ അനാവശ്യ ഭീതി സൃഷ്ടിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങളോട് മാപ്പുപറയണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം വി. മുരളീധരന്.
സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം സുതാര്യവും കാര്യക്ഷമവുമാക്കി മാറ്റുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം പൂര്‍ണമായി നടപ്പിലാക്കിയാല്‍ കേരളത്തില്‍ ഇപ്പോള്‍ നിലനിര്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കാമെന്ന അഭിപ്രായമാണ് ബിജെപി തുടര്‍ച്ചയായി പ്രകടിപ്പിച്ചുപോരുന്നതെന്ന് മുരളീധരന് പ്രസ്താവനയില്‍ പറഞ്ഞു. പക്ഷേ അത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. അതുകൊണ്ടാണ് പ്രതിസന്ധി തുടര്‍ന്നുപോന്നത്. എന്നാല്‍ തുടര്‍ച്ചയായി സഹകാരികളില്‍ പരിഭ്രാന്തിസൃഷ്ടിച്ചതിനു ശേഷം ഇപ്പോള്‍ ഈ നിര്‍ദേശങ്ങളെല്ലാം നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചിട്ടുള്ളത്.
പ്രാഥമിക സഹകരണസംഘങ്ങളുടെ മേല്‍ ജില്ലാ ബാങ്കുകള്‍ക്ക് പരിശോധന ഉള്‍പ്പടെ നടത്താനുള്ള അനുമതി നല്കി അതിലൂടെ ഇടപാടുകളില്‍ സുതാര്യത ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. സഹകരണ ബാങ്കുകളുടെ സാമ്പത്തിക കാര്യങ്ങള്‍ പരിശോധിക്കാനുള്ള അനുമതി, എന്‍ഫോഴ്സ്മെന്റിന് കള്ളപ്പണം പരിശോധിക്കാം തുടങ്ങിയ കാര്യങ്ങള്‍ അംഗീകരിക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായിരിക്കുന്നത്.
ഇക്കാര്യങ്ങള്‍തന്നെയാണ് കേന്ദ്ര നിയമത്തില്‍ പ്രസ്താവിച്ചിട്ടുള്ളത്. ഇത് സമയബന്ധിതമായി നടപ്പിലാക്കിയിരുന്നെങ്കില്‍ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല. ഇത് നടപ്പിലാക്കാതെ ജനങ്ങളില്‍ ഭീതിവളര്ത്താനാണ് കേരളത്തിലെ സര്‍ക്കാരും പ്രധാന പ്രതിപക്ഷവും ശ്രമിച്ചത്. റിസര്‍വ് ബാങ്ക് സഹകരണ ബാങ്കുകളെ വരുതിയിലാക്കി സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന പുകമറ സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനാണ് മുഖ്യമന്ത്രി ഇന്നും ശ്രമിച്ചത്.
ജനങ്ങളിലാകെയും അനാവശ്യ ഭീതി സൃഷ്ടിച്ച് സഹകരണ മേഖലയാകെ തകരുകയാണെന്ന പ്രചാരണം നടത്തുന്നതിന് നേതൃത്വം കൊടുത്ത മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങളോട് മാപ്പുപറയണമെന്ന് മുരളീധരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: