കോഴിക്കോട്: ബ്രിട്ടീഷ്കാരില്‍ പോലും മതിപ്പുളവാക്കിയ വ്യക്തിത്വത്തിനുടമയായിരുന്നു പഴശ്ശി കേരളവര്മ്മരാജയെന്ന് ചരിത്രകാരന് എംജിഎസ് നാരായണന് പറഞ്ഞു. പഴശ്ശിരാജ ഫൗണ്ടേഷനും നെഹ്റുയുവകേന്ദ്രയും സംഘടിപ്പിച്ച വീരപഴശ്ശി അനുസ്മരണസമ്മേളനത്തിന് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പഴശ്ശിരാജാവിനെ കീഴടക്കാന്‍ ഈസ്റ്റിന്ത്യാ കമ്പനി നിയോഗിച്ച സൈന്യത്തലവന്‍ ബാബറും സഹായി പുലാപ്ര കണാരമേനോനുമടക്കം പഴശ്ശിരാജാവിനെ ഏറെ മതിപ്പായിരുന്നു. പഴശ്ശിരാജാവ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍ എല്ലാവിധ ബഹുമതികളോടും കൂടിയാണ് ഭൗതികദേഹം ഈസ്റ്റ്ഇന്ത്യാകമ്പനി സംസ്ക്കരിച്ചത്. പഴശ്ശിയെ ഒറ്റുകൊടുക്കാന്‍ ഒരു കുറിച്യന്പോലും തയ്യാറായില്ല. അദ്ദേഹം പറഞ്ഞു.
പഴശ്ശിയുടെ ചരിത്രം ഇന്ന് ശരിയായി മനസ്സിലാക്കുന്നില്ല. ചരിത്രത്തില്‍ നിന്നും വസ്തുതകളില്‍ നിന്നും വിരുദ്ധമായാണ് പഴശ്ശിരാജയെ സിനിമയില്‍ അവതരിപ്പിച്ചത്. ചരിത്രരേഖകള്‍ ലഭ്യമായിട്ടും വസ്തുതകളെ വളച്ചൊടിക്കുകയാണ്.
ടിപ്പുവിന്റേത് ഇരട്ടവ്യക്തിത്വമായിരുന്നു. മലബാറില്‍ ക്ഷേത്രങ്ങള്‍ തകര്‍ത്ത ടിപ്പു കര്‍ണ്ണാടകയില്‍ ക്ഷേത്രങ്ങള്‍ക്കും മഠങ്ങള്‍ക്കും സഹായം നല്കി. മലബാറില്‍ മതപരിവര്‍ത്തനത്തിന് നേതൃത്വം നല്കി. ടിപ്പു ബ്രിട്ടീഷുകാരെ എതിര്‍ത്തെങ്കിലും അത് ഇന്ത്യക്ക് വേണ്ടിയായിരുന്നില്ല. ഫ്രഞ്ച് ഈസ്റ്റ്ഇന്ത്യ കമ്പനിക്കുവേണ്ടിയായിരുന്നു. അദ്ദേഹം പറഞ്ഞു.
ബിജെപി ദേശീയനിര്‍വ്വാഹക സമിതി അംഗം വി. മുരളീധരന് അധ്യക്ഷതവഹിച്ചു. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരം ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന അഹിംസാ മാര്‍ഗ്ഗത്തില്‍ ഉള്ളത് മാത്രമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സായുധ സ്വാതന്ത്ര്യസമരത്തിനും നിര്‍ണ്ണായക പങ്കുണ്ട്. പഴശ്ശിയുടേത് സായുധ സ്വാതന്ത്ര്യസമരമായിരുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പള്ളിയറ രാമന്, കോഴിക്കോട് നാരായണന് നായര്‍, കെ.ടി. രഘുനാഥ്, വി.വി. രാജേഷ്, വി.വി. രാജന്, സി. ശിവന്‍കുട്ടി, എം.അനില്‍കുമാര്‍, പി.രഘുനാഥ്, അഡ്വ. വി.പി. ശ്രീപത്മനാഭന്, ശ്യാം അശോക് എന്നിവര്‍ സംസാരിച്ചു. മാധ്യമപ്രവര്‍ത്ത നിലീന അത്തോളി, അനാറത്ത് അഹമ്മദ്ഹാജി, പി. കൃഷ്ണപ്രിയ എന്നവരെ ആദരിച്ചു. തുടര്‍ന്ന് മാതാപേരാമ്പ്ര അവതരിപ്പിച്ച വീരപഴശ്ശി നൃത്താവിഷ്ക്കാരം ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: