കോഴിക്കോട്: അദിതി എസ്. നമ്പൂതിരി കൊല്ലപ്പെട്ട സംഭവത്തില്‍ കേസിന്റെ തുടര്‍നടത്തിപ്പിനും മറ്റുമായി ഒരു സീനിയര്‍ അഭിഭാഷകനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി. കേസിന്റെ തുടര്‍ന്നുളള മുഴുവന്‍ നടപടികളും ഇപ്രകാരം നിയമിതനാകുന്ന സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ നിര്‍ദ്ദേശപ്രകാരം നടത്തണമെന്നും കമ്മീഷന് അധ്യക്ഷ ശോഭാ കോശി, അംഗം കെ. നസീര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഉത്തരവായി. അദിതി എസ്. നമ്പൂതിരിയുടെ അമ്മാവന് ഇ. ശ്രീജിത്ത് നമ്പൂതിരി. നല്കിയ പരാതിയിലാണ് കമ്മീഷന്റെ തീരുമാനം.
ക്രിമിനല്‍ നിയമത്തില്‍ പാണ്ഡിത്യവും ക്രിമിനല്‍ കേസ് നടത്തിപ്പില്‍ മികവുമുളളതും പരാതിക്കാരന് സ്വീകാര്യനുമായ ആളെ വേണം ക്രിമിനല്‍ നടപടി നിയമം 24(8) വകുപ്പ് പ്രകാരം നിയമിക്കാനെന്നും കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ കോഴിക്കോട് ഒന്നാം അഡീഷണല്‍ ജില്ലാക്കോടതി (കുട്ടികളുടെ പ്രത്യേക കോടതി) വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കുവാനും ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നടപടി സ്വീകരിക്കണം. പരാതിയില്‍ ഹര്ജിക്കാരന് ഉന്നയിച്ച ആക്ഷേപങ്ങള്‍ സംബന്ധിച്ച് കോഴിക്കോട് സിറ്റി പോലീസ് മേധാവി, നടക്കാവ് പോലീസ് ഇന്‍സ്പെക്റ്റര്‍, കോഴിക്കോട് പബ്ലിക് പ്രോസിക്യൂട്ടര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം വകുപ്പ് മേധാവി എന്നിവര്‍ പത്തു ദിവസത്തിനുളളില്‍ കമ്മീഷന് മുന്‍പാകെ മറുപടി ബോധിപ്പിക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: