കൊല്ലം: വേണാട് ബസ് സര്‍വീസ് നഷ്ടം കാണിച്ച് ഇല്ലാതാക്കന്‍ ഉദ്യോഗസ്ഥ-സ്വകാര്യബസ് ലോബികളുടെ കൂട്ടായ ശ്രമം. കൊല്ലം-അഞ്ചാലുംമൂട്-കുണ്ടറ വഴി ചെങ്ങന്നൂരിലേക്ക് സര്‍വീസ് നടത്തുന്ന വേണാട് ബസുകള്‍ക്കെതിരെയാണ് ബസ് ലോബികളുടെ ഇടപെടലോടെ ഉദ്യോഗസ്ഥര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്.
കൊല്ലം-അഞ്ചാലൂംമൂട് വഴി കുണ്ടറയിലേക്ക് 55 സ്വകാര്യബസുകളാണ് സര്‍വീസ് നടത്തുന്നത്. ഇവയില്‍ ആറു ബസുകള്‍ ഒഴികെയുള്ളവ ഇളമ്പള്ളൂര്‍ എത്തിയ ശേഷം പുന്നമുക്ക്, എല്‍എംഎസ് ജംഗ്ഷന് വഴിയാണ് ആശുപത്രിമുക്കിലെത്തേണ്ടതെന്നാണ് പെര്‍മിറ്റിലെ നിര്‍ദ്ദേശം. അഞ്ചാലുംമൂട്ടില്‍ നിന്നും വരുന്ന വേണാട് ഉള്‍പ്പെടുന്ന കെഎസ്ആര്‍ടിസി ബസുകള്‍ക്കുമാത്രമേ ഇളമ്പള്ളൂരില്‍ നിന്നും മുക്കടവഴി മറ്റു ഭാഗങ്ങളിലേക്ക് പോകാന്‍ പാടുള്ളു. കെഎസ്ആര്‍ടിസിയെ ലാഭത്തിലെത്തിക്കാനുള്ള ഭാഗമായാണ് മുക്കട വഴി സ്വകാര്യബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കേണ്ടയെന്ന് അധികൃതര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തീരുമാനിച്ചത്.
എന്നാല്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്ന എല്ലാ ബസുകളും ഇളമ്പള്ളൂരില്‍ നിന്നും മുക്കട വഴിയാണ് ആശുപത്രിമുക്കിലെത്തുന്നത്. ഇത് കൃത്യമായ നിയമ ലംഘനമാണ്. എന്നാല്‍ ആര്‍ടിഒ ഓഫീസുകളില്‍ ബസ് മുതലാളിമാര്‍ നല്കുന്ന കീശപ്പണത്തില് ഇവ ഒതുങ്ങുകയാണ്.
റൂട്ട് പെര്‍മിറ്റ് തെറ്റിച്ചാല്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് മൂവായിരം മുതല്‍ അയ്യായിരം രൂപവരെ പിഴയീടാക്കാമെന്നിരിക്കെ ഇവര്‍ കണ്ണടയ്ക്കുന്ന കാഴ്ചയാണ്. സ്വകാര്യബസുകള്‍ പുന്നമുക്ക് വഴി യഥാര്‍ത്ഥ പെര്‍മിറ്റില്‍ സര്‍വീസ് നടത്താന്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന കെഎസ്ആര്‍ടിസിയുടെ ചെങ്ങന്നൂര്‍ ചെയിന്‍ സര്വീസടക്കമുള്ളവക്ക് വന്‍കളക്ഷന്‍ ലഭിച്ചെനെ. എന്നാല്‍ കെഎസ്ആര്‍ടിസിയെ നഷ്ടത്തിലാക്കിയാലും സ്വകാര്യബസുകളെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതര്‍ക്കുള്ളത്. റൂട്ട് ലംഘനത്തെക്കുറിച്ചുള്ള പരാതികള്‍ ലഭിക്കുമ്പോള്‍ മാത്രം ചില ബസുകള്‍ക്ക് നോട്ടീസ് നല്കി ഒതുക്കിതീര്‍ക്കുകയാണ് മോട്ടോര്‍ വെഹിക്കിളിലെ ഉദ്യോഗസ്ഥന്മാര്. അതേസമയം വേണാട് കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തലാക്കണമെന്ന ആവശ്യമുയര്‍ത്തി സ്വകാര്യബസുടമ സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചതായാണ് സൂചന. ഇതിന് കെഎസ്ആര്‍ടിസിയിലെ ചില ഉദ്യോഗസ്ഥര്‍ അനുകൂല റിപ്പോര്‍ട്ട് നല്കാന്വേണ്ടി പണം വാങ്ങിയതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: