കൊല്ലം: തീരുമാനിച്ചപ്രകാരം കോര്പ്പറേഷന് പരിധിയിലെ റോഡ് കയ്യേറ്റങ്ങളും അനധികൃതമായ ബങ്കുകളും നീക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മേയര്‍ അഡ്വ.വി.രാജേന്ദ്രബാബു. കയ്യേറ്റമൊഴിപ്പിക്കലിന് കളക്ട്രേറ്റ് പരിസരത്ത് നിന്നാണ് തുടക്കം കുറിച്ചത്. ഹൈസ്കൂള്‍ ജംഗ്ഷനിലും കടവൂരിലും അഞ്ചാലുംമൂട്ടിലും കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു. റെയില്‍വെ സ്റ്റേഷന് റോഡ് ഉള്‍പ്പെടെ മറ്റിടങ്ങളില്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മേയര്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു.
അനധികൃതമായി ബങ്ക് നടത്തുന്നവരെയും ബങ്ക് ലഭിച്ച ശേഷം മറ്റ് തൊഴിലിന് പോകുന്നവരെയും കണ്ടെത്തി. പല ബങ്കുകാര്‍ക്കും പാന്മസാലയും കഞ്ചാവ് വില്‍പ്പനയുമുണ്ട്. ചിലരാകട്ടെ ലൈസന്‍സ് എടുത്ത ബങ്ക് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. നാലും അഞ്ചും ബങ്ക് വരെ ചിലര്‍ക്ക് ഉണ്ടെന്ന് രേഖകളിലൂടെ ബോധ്യപ്പെട്ടതായും കര്‍ശനനടപടി സ്വീകരിക്കുമെന്നും മേയര്‍ പറഞ്ഞു.
ആസന്നമായ വരള്‍ച്ചയെ നേരിടാന്‍ എന്ത് മുന്നൊരുക്കമാണ് സ്വീകരിച്ചിട്ടുള്ളതെന്ന പ്രതിപക്ഷനേതാവ് എ.കെ.ഹഫീസിന്റെ ചോദ്യത്തിന് മറുപടിയായി കുളങ്ങളും മറ്റു ജലസ്രോതസുകളും ശുദ്ധീകരിക്കുവാന്‍ നടപടിയെടുത്തതായി മേയര്‍ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടികൊണ്ട് അജിത്കുമാറാണ് പൊതുചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. തൃശൂര്‍ മോഡലില്‍ കൊല്ലം കോര്‍പ്പറേഷനെയും സ്മാര്‍ട്ട് സിറ്റിയാക്കാന്‍ പദ്ധതി തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുമുല്ലവാരം ഡിവിഷനില്‍ രണ്ടുമാസത്തിനിടെ മാറ്റിയിട്ട പത്തില്‍ ഏഴ് തെരുവുവിളക്കുകളും പ്രകാശിക്കുന്നില്ലെന്ന് ബിജെപി കൗണ്‍സിലര്‍ തൂവനാട്ട് സുരേഷ്കുമാര്‍ പരാതിപ്പെട്ടു. കോര്പ്പറേഷന് മുഖേന ലഭിക്കുന്ന ആനൂകൂല്യങ്ങളുടെ പട്ടിക ഓഫീസ് പടിക്കല്‍ പ്രദര്‍ശിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വകാര്യബസുകളുടെ അമിതവേഗതയും ജീവനക്കാരുടെ മാന്യമല്ലാത്ത ഇടപെടലും നിയമലംഘനങ്ങളുമാണ് പ്രസന്നന് ഉന്നയിച്ചത്. സിഗ്നല്‍ തെറ്റിച്ചും തോന്നിയപോലെയും സഞ്ചരിക്കുന്ന സ്വകാര്യബസുകള്‍ നടുറോഡില്‍ യാത്രക്കാരെ ഇറക്കുമ്പോള്‍ പോലീസ് നോക്കുകുത്തികളായി മാറുകയാണെന്നും അപകടരഹിതമായ കൊല്ലത്തിനായി സ്വകാര്യബസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്നും ചൂണ്ടിക്കാട്ടി. ഈ അഭിപ്രായത്തോട് യോജിപ്പ് പ്രകടിപ്പിച്ച മോഹനന് സൂചനാബോര്‍ഡുകളില്ലാത്തതിനാല്‍ പോലീസുകാര്‍വരെ രാത്രികാലത്ത് വലയുന്നതും കൗണ്‍സിലിന്റെ ശ്രദ്ധയില്‍പെടുത്തി. കോര്‍പ്പറേഷന്റെ ഗരിമക്ക് അനുഗുണമായി ആവശ്യമായ സ്ഥലങ്ങളിലെല്ലാം മുന്നറിയിപ്പ് ബോര്‍ഡുകളും സിഗ്നല്‍ലൈറ്റുകളും സ്ഥാപിക്കണമെന്നും പറഞ്ഞു.
ഒരുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഭരണസമിതിക്ക് ഉയര്‍ത്തിക്കാണിക്കാന്‍ എന്താണുള്ളതെന്ന പ്രതിപക്ഷകൗണ്‍സിലര്‍ മീനാകുമാരിയുടെ ചോദ്യം സിപിഎം അംഗങ്ങളെ പ്രകോപിപ്പിച്ചു. ഇതിന് മറുപടിയായി പിന്നീട് സംസാരിച്ച രണ്ട് കൗണ്‍സിലര്‍മാരും അസഭ്യം പ്രയോഗിച്ചെന്ന പരാതി മേയറോട് പ്രതിപക്ഷനേതാവ് ഹഫീസ് ഉന്നയിച്ചു.
സിപിഎമ്മിന്റെ കര്‍ഷകസംഘടന ഡിവിഷന്‍തലത്തില്‍ നടത്തുന്ന സര്‍വെയിലെ തട്ടിപ്പുകള്‍ ആര്‍എസ്പി അംഗങ്ങള്‍ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതും ഭരണപക്ഷത്തെ ചൊടിപ്പിച്ചു. ആര്‍എസ്പിയെ രാഷ്ട്രീയമായി പരിഹസിച്ചായിരുന്നു അവരുടെ പ്രതികാരം. കര്‍ഷകസംഘടന ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വീട് നല്‍കാമെന്ന വ്യാജേന വിവരശേഖരണം നടത്തുന്നുവെന്ന കാര്യം ആര്‍എസ്പി അംഗം ഗോപകുമാറാണ് ഉന്നയിച്ചത്. ഇതിന് പിന്തുണയുമായി മീനാകുമാരിയുമെത്തി. വേണ്ടവിധത്തിലുള്ള അറിയിപ്പ് നല്‍കാതെ കടവൂരിലെയും അഞ്ചാലുംമൂടിലെയും പാവപ്പെട്ടവരുടെ സ്ഥാപനങ്ങളുടെ ബോര്‍ഡുകളും മറ്റും നീക്കം ചെയ്ത കോര്പ്പറേഷന് കാട്ടാളഭരണമാണോ ഉദ്ദേശിക്കുന്നതെന്നും ചോദ്യമുയര്‍ത്തി. കൗണ്‍സിലറായ തന്നെ അറിയിക്കാതെ തന്റെ ഡിവിഷനില്‍ നേരം പുലരുംമുമ്പെ നടത്തിയ കയ്യേറ്റമൊഴിപ്പിക്കലില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും ഏഴുദിവസത്തിനകം ആശ്വാസനടപടിയുണ്ടായില്ലെങ്കില്‍ സാധുക്കളായ വഴിയോരകച്ചവടക്കാരുടെ കടകള്‍ പുനര്‍നിര്‍മിച്ച് നല്കാന് താന്‍ മുന്നിലുണ്ടാകുമെന്നും പ്രശാന്ത് പറഞ്ഞു.
വന്‍കിടക്കാരുടെ കയ്യേറ്റങ്ങള്‍ക്കെതിരെ ചെറുവിരലനക്കാതെയാണ് ഈ നടപടിയെന്നും അംഗം ആരോപിച്ചു. ഇതിനെല്ലാം ഒടുവില്‍ മറുപടി പറഞ്ഞ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പ്രിയദര്ശന് നടപടി സ്വീകരിക്കുമ്പോള്‍ ഒരേസമയം കയ്യേറ്റക്കാര്‍ക്കൊപ്പം നില്‍ക്കാനും നഗരസംരക്ഷണം പാലിക്കാനും സാധിക്കില്ലെന്ന് വ്യക്തമാക്കി. കയ്യേറ്റക്കാരെയെല്ലാം ഒരേപോലെ കണ്ടായിരിക്കും നടപടികളെന്നും വീഴ്ചയുണ്ടായെങ്കില്‍ പരിഹരിച്ച് മുന്നോട്ടുപോകുമെന്നും പറഞ്ഞു. പൊതുചര്‍ച്ചയില്‍ ഉദയാ സുകുമാരന്‍, എസ്.ആര്.ബിന്ദു, ഗീതാകുമാരി, ചിന്ത സജിത്, എസ്.ജയന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: