ഇസ്ലാമാബാദ്: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അനുനയിപ്പിക്കാന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പില്‍ വിജയിച്ച ട്രംപിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച ഷെരീഫ് അദ്ദേഹത്തെ പാകിസ്ഥാനിലേക്ക് ക്ഷണിക്കുകയും ചെയ്തു. പാക് സര്‍ക്കാര്‍ ഇറക്കിയ വാര്‍ത്ത കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപിന്റെ ഓഫീസും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
പാകിസ്ഥാന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എന്ത് പങ്കും വഹിക്കാന്‍ തയ്യാറാണെന്ന് ട്രംപ് അറിയിച്ചു. ബൃഹത്തായ അവസരങ്ങള്‍ ഉളള രാജ്യമാണ് പാകിസ്ഥാനെന്നും അവിടുത്തെ ജനങ്ങള്‍ നല്ലവരാണെന്നും ട്രംപ് അഭിപ്രായപ്പെട്ടതായി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്ന ജനുവരി 20 ന് മുമ്പാണെങ്കില്‍ പോലും തന്നെ സ്വതന്ത്രമായി സമീപിക്കാമെന്നും ട്രംപ് ഷരീഫീനെ അറിയിച്ചതായി പാക് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു
ഷെരീഫുമായുളള സംഭാഷണം ക്രിയാത്മകമായിരുന്നുവെന്നും ഭാവിയില്‍ ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും സംസാരിച്ചതായും ട്രംപ് ക്യാമ്പ് അറിയിച്ചു. ഷെരീഫുമായി നല്ല വ്യക്തിബന്ധത്തിനാണ് ആഗ്രഹിക്കുന്നതെന്ന് ട്രംപ് അറിയിച്ചതായി അവര്‍ വ്യക്തമാക്കി.
പ്രചാരണ വേളയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ച ട്രംപ് പാകിസ്ഥാന് അപകടകരമായ രാജ്യമാണെന്നും അഭിപ്രായപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: