ന്യൂദല്‍ഹി: വെളിപ്പെടുത്താത്ത പണമുപയോഗിച്ച് വാങ്ങിയ സ്വര്‍ണത്തിനെതിരെ ആദായ നികുതി വകുപ്പ് നടപടി കര്‍ശനമാക്കുന്നു. നോട്ട് റദ്ദാക്കിയതിന് ശേഷം കള്ളപ്പണക്കാര്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയെന്ന സംശയത്തിലാണിത്. പുതിയ നിയന്ത്രണങ്ങളുണ്ടാവുകയോ നിയമം കൊണ്ടുവരികയോ ചെയ്യില്ല.
നിലവിലുള്ള നിയമം ശക്തമായി നടപ്പാക്കാനാണ് തീരുമാനം. പാരമ്പര്യമായി ലഭിച്ചതോ വെളിപ്പെടുത്തിയ പണമുപയോഗിച്ച് വാങ്ങിയതോ ആയ സ്വര്‍ണത്തിന് നികുതി ചുമത്തില്ല. ചൊവ്വാഴ്ച പാര്‍ലമെന്റ് പാസാക്കിയ പുതിയ ആദായ നികുതി നിയമ ഭേദഗതി പ്രകാരം പാരമ്പര്യമായി ലഭിച്ചവ ഉള്‍പ്പെടെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും 85 ശതമാനം നികുതി ചുമത്തുമെന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പുതിയ ബില്ലില്‍ സ്വര്‍ണത്തിന് ചുമത്തേണ്ട നികുതിസംബന്ധിച്ച ഒരു വകുപ്പും ഉള്‍പ്പെടുത്തിയിട്ടില്ല.
വെളിപ്പെടുത്തിയ വരുമാനം, കൃഷിയുള്‍പ്പെടെ ആദായനികുതി ഒഴിവാക്കപ്പെട്ട വരുമാനം, കുടുംബ സമ്പാദ്യം എന്നിവയുപയോഗിച്ച് വാങ്ങിയ സ്വര്‍ണത്തിന് നികുതി ചുമത്തില്ല. വിവാഹിതരായ സ്ത്രീകള്‍ക്ക് 500 ഗ്രാം സ്വര്‍ണവും അവിവാഹിതരായ സ്ത്രീകള്‍ക്ക് 250 ഗ്രാം സ്വര്‍ണവും പുരുഷന്മാര്ക്ക് 100 ഗ്രാം സ്വര്‍ണവും സൂക്ഷിക്കുന്നതിന് കണക്ക് നല്‍കേണ്ടതില്ല. ഇതിന് പുറമെ, നിയമപരമായി എത്ര സ്വര്‍ണം വേണമെങ്കിലും കൈവശം വെക്കാം.
നിലവിലുള്ള നിയമമുപയോഗിച്ച് തന്നെ അനധികൃത സ്വര്‍ണ നിക്ഷേപം കണ്ടെത്താനാണ് ആദായനികുതി വകുപ്പിന്റെ തീരുമാനം. നോട്ട് റദ്ദാക്കലിന് ശേഷം രാജ്യവ്യാപകമായി പരിശോധന നടത്തിവരുന്നുണ്ട്. പ്രധാന നഗരങ്ങളിലെ ജ്വല്ലറികളിലും റെയ്ഡ് നടന്നു. പ്രധാനമന്ത്രിയുടെ തീരുമാനത്തിന് ശേഷം ജ്വല്ലറികളിലുണ്ടായ സ്വര്‍ണ ഇടപാടുകളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ 1.2 കോടി രൂപയുടെ അനധികൃത പണം പിടികൂടിയതായി വകുപ്പ് അറിയിച്ചു.
ദല്‍ഹി, മുംബൈ, കല്‍ക്കത്ത, ബംഗളൂരു തുടങ്ങി നാല്‍പ്പതിടങ്ങളിലാണ് പരിശോധന നടന്നത്. ദല്‍ഹി കശ്മീരി ഗെയ്റ്റിലെ സ്വകാര്യ ബാങ്കിനെതിരെ കേസെടുത്തിട്ടുണ്ട്. ഹവാല ഇടപാടുകാരെയും പിടികൂടി. വിശാഖപട്ടണത്ത് ഒരു കോടി രൂപയുടെ പഴയ നോട്ടുകളുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: