ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ അഴിമതിഭരണത്തിനുള്ള മറുപടിയാണ് ദല്‍ഹി കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയമെന്ന് ബിജെപി പ്രസിഡന്റ് നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു. ദല്‍ഹി കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയം നല്ല ഭരണത്തിനുള്ള സമ്മാനമാണെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഗഡ്കരി വ്യക്തമാക്കി. പാര്‍ട്ടി ദല്‍ഹി യൂണിറ്റ് പ്രസിഡന്റ് വിജയേന്ദ്ര ഗുപ്ത, മുതിര്‍ന്ന ബിജെപി നേതാക്കളായ വെങ്കയ്യ നായിഡു, വിജയ്ഗോയല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
അഴിമതി, വിലക്കയറ്റം തുടങ്ങിയ ജനവിരുദ്ധ നയങ്ങള്‍കൊണ്ട് ദുര്‍ഭരണം നടത്തുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പ്ഫലം. പഞ്ചാബ്, ഗോവ, മുംബൈ, ദല്‍ഹി എന്നിവിടങ്ങളിലെ ബിജെപിയുടെ വിജയം കോണ്‍ഗ്രസ് വിരുദ്ധ വികാരം രാജ്യത്ത് അലയടിക്കുന്നതിന്റെ തെളിവാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ലോക്സഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടി വിജയം ആവര്‍ത്തിക്കുമെന്നും ഗഡ്കരി പ്രത്യാശ പ്രകടിപ്പിച്ചു.
പഞ്ചാബ്, ഹരിയാന, ദല്‍ഹി, രാജസ്ഥാന്, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകാശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ വേണ്ടത്ര പ്രകടനം കാഴ്ചവെക്കാന്‍ പാര്‍ട്ടിക്കായില്ല. ഇക്കാര്യം പാര്‍ട്ടി തലത്തില്‍ അവലോകനം നടത്തിയിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ശ്രമിക്കും. ബിജെപി ജനാധിപത്യ പാര്‍ട്ടിയാണ്. അല്ലാതെ സ്വകാര്യ-പൊതുമേഖലാ പാര്‍ട്ടിയോ അച്ഛന്-മകന്, അമ്മ-മകന് പാര്‍ട്ടിയോ അല്ലെന്ന് രാജ്യത്തെ രാഷ്ട്രീയത്തില്‍ വളര്‍ന്നുവരുന്ന ചില പ്രവണതകളെ ചൂണ്ടിക്കാട്ടി ഗഡ്കരി വ്യക്തമാക്കി.
ദല്‍ഹി രാജ്യത്തിന്റെ ഹൃദയഭാഗമാണ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഈ വിജയസ്പന്ദനം രാജ്യത്തെ മൊത്തം വികാരത്തിന്റെയും സൂചികയാണ്. അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ പ്രചാരണവും കോര്പ്പറേഷന് തെരഞ്ഞെടുപ്പ് ഫലവും തമ്മില്‍ ബന്ധിപ്പിക്കാനാകില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ഗഡ്കരി വ്യക്തമാക്കി.
ദല്‍ഹി കോര്‍പ്പറേഷനില്‍ ബിജെപിയുടെ നല്ല ഭരണത്തിനുള്ള സമ്മാനമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ദല്‍ഹി ഘടകം പ്രസിഡന്റ് വിജയേന്ദ്ര ഗുപ്ത വ്യക്തമാക്കി. കോമണ്‍വെല്‍ത്ത് മേള നടന്ന കിഴക്കന്‍ ദല്‍ഹിയില്‍ കോണ്‍ഗ്രസ് ദയനീയ പരാജയമാണ് നേരിട്ടത്. കോമണ്‍വെല്‍ത്ത് മേള കളിക്കാരുടേത് മാത്രമല്ല, അഴിമതിക്കാരുടേത് കൂടിയാണെന്ന് ജനം തിരിച്ചറിഞ്ഞിരിക്കുന്നു, ഗുപ്ത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: