മലപ്പുറം: നിലമ്പൂരില്‍ പോലീസിന്റെ വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കുപ്പുദേവരാജന്റെ നെഞ്ചിലും വയറ്റിലുമായി ഒന്‍പത് വെടിയുണ്ടകള്‍ ഏറ്റെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇത് അകലെ നിന്നുമാണ് വെടിയേറ്റതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മരണത്തിന് കാരണമായത് ഹൃദയത്തിലും കരളിലും ശ്വാസകോശത്തിലും ഏറ്റ മുറിവുകളാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തിന്റെ മുന്‍വശത്ത് നാലും പിന് വശത്ത് അഞ്ചും മുറിവുകളാണ് ഉള്ളത്. എക്സ്റേ പരിശോധനയില്‍ ഏഴ് വെടിയുണ്ടകളാണ് കണ്ടെത്തിയിരുന്നത്. എന്നാല്‍ നാല് വെടിയുണ്ടകള്‍ മാത്രമേ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്താനായുള്ളൂ. വെടിയുണ്ടകളെല്ലാം ഒരേതരത്തിലുള്ളതാണ്.
മുന്‍ വശത്തെ മുറിവുകള്‍ ശരീരത്തിന്റെ ഇടതുവശത്തും പിന്‍വശത്തെ മുറിവുകള്‍ വലതു വശത്തുമാണ് ഉണ്ടായിരുന്നത്. ഇടത് തുടയുടെ പിന്‍വശത്തും വെടിയുണ്ട തറച്ചിരുന്നു. ആദ്യം മുന്‍വശത്തും പിന്നീട് പിന്‍വശത്തും വെടിയുണ്ടകള്‍ ഏറ്റിരിക്കാനാണ് സാധ്യത. കൊല്ലപ്പെട്ട അജിതയുടെ ശരീരത്തില്‍ 19 തവണ വെടിയേറ്റിട്ടുണ്ട് എന്നാണ് മൃതദേഹ പരിശോധനയില്‍ വ്യക്തമായിട്ടുള്ളത്. അഞ്ച് വെടിയുണ്ടകള്‍ ശരീരത്തില്‍ നിന്ന് കണ്ടെടുത്തു.
മാവോയിസ്റ്റ് വേട്ടയില്‍ പങ്കെടുത്ത മലപ്പുറം പോലീസ് സൂപ്രണ്ടും ആര്‍ഡിഒയും അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനയായ പിയുസിഎല്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.
മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് കുപ്പുദേവരാജന്റെ സഹോദരന് ശ്രീധരന് നല്കിയ ഹര്‍ജി മഞ്ചേരി സെഷന്‍സ് കോടതി വാദത്തിനായി നാളത്തേയ്ക്ക് മാറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: