ആലപ്പുഴ: സംസ്ഥാനത്തെ ദേശീയപാതകളുമായി ബന്ധിപ്പിക്കുന്ന സംസ്ഥാനത്തെ ഹൈവേ, പ്രധാന ജില്ലാ റോഡുകള്‍, മറ്റു ജില്ലാ റോഡുകള്‍ എന്നിവയുടെ വികസനത്തിനും പുനരുദ്ധാരണത്തിനുമായി കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന ധനസഹായമായ കേന്ദ്ര റോഡ് ഫണ്ടില്‍ നിന്നു ആദ്യ ഘട്ടമായി 364 കോടി രൂപയുടെ 26 പ്രവൃത്തികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ട്.
ഇതില്‍ ആലപ്പുഴ ജില്ലയിലെ ചേന്നവേലി – തിരുവിഴ – തുരുത്തന്കല – തായിപ്പുറം റോഡ് (12 കോടി), കളര്‍കോട് – ഗലീലിയോ ജംഗ്ഷന് – വിയിനിപ്പള്ളി – അയ്യന്‍കോവില്‍ റോഡ് (20 കോടി) തുടങ്ങി ബന്ധപ്പെട്ട എം.എല്‍.എ യും മന്ത്രിയും ശുപാര്‍ശ ചെയ്ത പ്രവൃത്തികള്‍ക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതിനു പുറമേ കേന്ദ്ര മന്ത്രി നിധിന് ഗഡ്ഗരിയുടെ ഓഫീസുമായി പൊതുമരാമത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ദേശീയപാത ചീഫ് എഞ്ചിനീയറും ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കുറച്ചു കൂടി തുക കേന്ദ്ര റോഡ് ഫണ്ട് വഴി നല്‍കാമെന്ന് വാഗ്ദാനം തന്നതിന്റെ അടിസ്ഥാനത്തില്‍ 467.30 കോടിക്കുള്ള (541.08 കി.മീ) 40 പ്രവൃത്തികളുടെ പട്ടിക കൂടി അംഗീകാരത്തിനായി കേന്ദ്ര സര്‍ക്കാരിനു പൊതുമരാമത്ത് വകുപ്പ് സമര്‍പ്പിച്ചിട്ടുണ്ട്.
ഇതില്‍ ആലപ്പുഴ ജില്ലയിലെ തുമ്പോളി ബീച്ച് – കൊമ്മാടി – കൈചൂണ്ടി – ജില്ലാ കോടതി – കല്ലുപാലം – കൈതവന – കളര്‍കോട് റോഡ്, പുതിയേടം – പ്രയാര്റോഡ് & ഗോവിന്ദമുട്ടം – ആലും പീടിക റോഡ്, അമ്പലപ്പുഴ – പഴയനടക്കാവ് – കളര്‍കോട് റോഡ്, ചെട്ടികുളങ്ങര – ചുനക്കര റോഡ്, പള്ളികൂട്ടുമ്മ – നീലമ്പേരൂര്‍ റോഡ് എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഒരു പരിഗണനയും ലഭിക്കാത്ത മേഖലകള്‍ക്കു പ്രാധാന്യം നല്‍കികൊണ്ടാണ് റോഡുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുള്ളതെന്ന് മന്ത്രി ജി, സുധാകരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: